തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ബീമാപള്ളി ദർഗാ ഷെരീഫിൽ ഉറൂസിനു തുടക്കമായി. രാവിലെ ഉറൂസിന് തുടക്കം കുറിച്ച് ബീമാപള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് എസ്.അബ്ദുൽ ജബ്ബാർ, വൈസ് പ്രസിഡന്റ് ഹലീലു റഹ്മാൻ എന്നിവർ പതാക ഉയർത്തി. മഴയ്ക്കിടയിലും ആയിരക്കണക്കിനു വിശ്വാസികളാണ് ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തിയത്. രാവിലെ നടന്ന പട്ടണ പ്രദക്ഷിണത്തിനും പ്രാർഥനയ്ക്കും ബീമാപ്പള്ളി ചീഫ് ഇമാം കുമ്മനം നിസാമുദ്ദീൻ അസ്ഹരി നേതൃത്വം നൽകി. വൈകിട്ട് ‘ഉറൂസിന്റെ ഇസ്‌ലാമിക മാനം’ എന്ന വിഷയത്തിൽ ഹുസൈൻ സഖാഫി പ്രഭാഷണം നടത്തി. ജാതിമതഭേദമെന്യേ പ്രാർഥനകളുമായി ഒട്ടേറെ തീർഥാടകരാണ് ഉറൂസിന് തുടക്കം കുറിച്ച നാളിൽ ബീമാപള്ളിയിൽ പ്രാർഥനയ്ക്കായി എത്തിയത്.
തമിഴ്നാട്ടിൽ നിന്നടക്കം ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു ഒട്ടേറെ വിശ്വാസികൾ ഇന്നലെയെത്തി. രണ്ടിനാണു സമാപനം. അന്നു പ്രാർഥനയ്ക്ക് ബീമാപള്ളി അസി. ഇമാം മാഹീൻ അബൂബക്കർ ഫൈസി നേതൃത്വം നൽകും. 1.30ന് പട്ടണപ്രദിക്ഷണം. 4ന് നടക്കുന്ന കൂട്ട പ്രാർഥനയ്ക്കു ഡോ.ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ തങ്ങൾ നേതൃത്വം നൽകും. വിപുലമായ അന്നദാനവും നടക്കും.ഉറൂസിനായി ഇത്തവണ വിപുലമായ ഒരുക്കങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് ജമാ അത്ത് കമ്മിറ്റി ഭാരവാഹികളായ എസ്.അബ്ദുൽ ജബ്ബാർ, പി.എം മുഹമ്മദ് യൂസഫ്, എസ്.അഹമ്മദ് കബീർ എന്നിവർ അറിയിച്ചു. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് ഉറൂസ് ചടങ്ങുകൾ നടക്കുന്നത്. ഭക്തർക്കായി പ്രത്യേക വിശ്രമ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് ബീമാപ്പള്ളിയിലേക്ക് കെഎസ്ആർടിസിയുടെ സർവീസുകളും ആരംഭിച്ചു.
പ്രഭാഷണ പരമ്പര ഉറൂസിന്റെ ഭാഗമായി ബീമാപ്പള്ളിയിൽ ദിവസവും രാത്രി 9.30ന് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിനെ അറിയുക’ എന്ന വിഷയത്തിൽ ഇന്ന് അലിയാർ ബുഖാരി തങ്ങളുടെ പ്രഭാഷണം നടക്കും. നാളെ നൗഫൽ സഖാഫി (സ്നേഹദാമ്പത്യം–ഇസ്‌ലാം മന:ശാസ്ത്രം), 25ന് കെ.മുസ്തഫ സഖാഫി തെന്നല (സ്നേഹം സൃഷ്ടാവിനോട്), 26ന് ഡോ. ജുനൈദ് ജൗഹരി (ഇസ്‌ലാം നവലോകത്തിന് വഴി കാണിക്കുന്നു) എന്നിവർ പ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ അർഷിദ് ബദ്‌രി മന്നാനി, ഷഹീറുദ്ദീൻ മന്നാനി, ലുഖുമാൻ സഖാഫി പുല്ലാര, സിറാജുദ്ദീൻ ഖാസിമി, നൗഷാദ് ബാഖവി, കുമ്മനം നിസാമുദ്ദീൻ അസ്ഹരി തുടങ്ങിയവർ പ്രഭാഷണത്തിനെത്തും.






