പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണം ശക്തമാക്കി മുന്നണികൾ. കഴിഞ്ഞ ദിവസത്തെ പ്രചാരണത്തിന് പിന്നാലെ
ഈ മാസം 30ന് എൻഡിഎ പ്രചാരണത്തിനായി വീണ്ടും പ്രധാനമന്ത്രി ബീഹാറിലെത്തും. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ തേജസ്വി യാദവും ഉപ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ മുകേഷ് സഹ്നിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്. കുടിയേറ്റവും തൊഴിലില്ലായ്മയും ഉയർത്തി കാട്ടിയാണ് പ്രചരണം.
നിലവിലെ സാഹചര്യം മഹാസഖ്യത്തിന് അനുകൂലം എന്നാണ് തേജസ്വി യാദവ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച 28ന് മഹാസഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കും. ബിഹാറിലെ കുറ്റകൃത്യങ്ങളും പോലീസിലെ വീഴ്ചയും ഉയർത്തിക്കാട്ടി എൻ ഡി എ യുടെ ജംഗിൾ രാജ് ആരോപണത്തിന് മറുപടി നൽകാനാണ് മഹാസഖ്യത്തിന്റെ നീക്കം. അതോടൊപ്പം എൻഡിഎക്കെതിരെ ഉന്നയിക്കാൻ മഹാസഖ്യത്തിന് വിഷയങ്ങളൊന്നും ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്സ്വാൾ പ്രതികരിക്കുകയും ചെയ്തു.




