കഴിഞ്ഞ രണ്ടു തവണയായി ചലച്ചിത്ര താരവും സിപിഎം നേതാവുമായ എം മുകേഷ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കൊല്ലം നിയോജകമണ്ഡലം. സിപിഎമ്മിന് കൃത്യമായ രാഷ്ട്രീയ സ്വാധീനമുള്ള മണ്ഡലത്തിൽ കാലങ്ങളായി ഇടതു സ്ഥാനാർത്ഥികൾ തന്നെയാണ് വിജയിച്ചു കയറുന്നത്. മുകേഷിന്റെ അവസാന വിജയത്തിലൂടെ തുടർച്ചയായി നാലം വട്ടവും മണ്ഡലം എൽഡിഎഫിനൊപ്പം നിന്നു. കോൺഗ്രസ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ 2072 വോട്ടിനാണ് മുകേഷ് പരാജയപ്പെടുത്തിയത്. മുകേഷിന് 58524 വോട്ടും ബിന്ദുകൃഷ്ണയ്ക്ക് 56452 വോട്ടും ലഭിച്ചു. ബിജെപിയുടെ എം. സുനിലിന് 14252 വോട്ടാണ് ലഭിച്ചത്. ജില്ലയിലെ പാർട്ടിയിൽനിന്നുള്ള എതിർപ്പുകളെ മറികടന്നാണ് സിപിഎം മുകേഷിന് വീണ്ടും അവസരം നൽകിയത്.
മണ്ഡലത്തിൽ കാണാൻ കിട്ടാത്ത എംഎൽഎ എന്നായിരുന്നു യുഡിഎഫിന്റെ പ്രധാന ആരോപണം. മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങളുടെ പട്ടിക നിരത്തിയാണ് മുകേഷ് അന്ന് അതിനെ പ്രതിരോധിച്ചത്. ഡിസിസി പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവർത്തനവും മണ്ഡലത്തിലുള്ള പരിചയവും പിന്തുണയും കണക്കിലെടുത്തായിരുന്നു ബിന്ദുവിനെ സ്ഥാനാർത്ഥിയാക്കിയുള്ള കോൺഗ്രസിന്റെ അന്നത്തെ തീരുമാനം. ഇഎംസിസി കരാറും ലൈഫ് പദ്ധതിയുമടക്കം ചർച്ചയാക്കിയ യുഡിഎഫ് ശബരിമല വിഷയവും പ്രചാരണത്തിന് ഉപയോഗിച്ചു. അതേസമയം, സർക്കാരിന്റെ വികസനനേട്ടങ്ങളായിരുന്നു ഇടതുമുന്നണിയുടെ തുറുപ്പുചീട്ട്.
യുവമോർച്ചാ നേതാവ് എം. സുനിലിനെ ഇറക്കി ശക്തമായ മൽസരമായിരുന്നു എൻഡിഎയുടെ ലക്ഷ്യം വെച്ചത്. എന്നാൽ യുഡിഎഫിന്റെയും ബിജെപിയുടെയും എല്ലാ പ്രചാരണങ്ങളെയും തകർത്ത് മുകേഷ് തന്നെ വീണ്ടും വിജയം നേടുകയായിരുന്നു. എന്നാൽ അന്നത്തെ സാഹചര്യമല്ല ഇന്നുള്ളത്. നിലവിലെ എംഎൽഎയായ മുകേഷിനെതിരെ വലിയ വികാരം ജനങ്ങൾക്കിടയിലുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും മുകേഷ് തന്നെയായിരുന്നു ഇടത് സ്ഥാനാർഥി. കൃത്യമായി സിപിഎമ്മിന് എംഎൽഎക്കെതിരെയുള്ള ജനവികാരം മനസ്സിലാക്കുന്നതിനുള്ള അവസരം കൂടിയായിരുന്നു ആ തെരഞ്ഞെടുപ്പ്.






