കോട്ടയം: പാലാ നഗരസഭയിൽ നടന്ന നിർണായകമായ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഭരണം നഷ്ടമാവുകയും കേരള കോൺഗ്രസ് (എം)ന് തട്ടകത്തിൽ വൻ തിരിച്ചടി നേരിടുകയും ചെയ്തത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ബിനു പുളിക്കക്കണ്ടത്തിന്റെയും കുടുംബാംഗങ്ങളുടെയും തകർപ്പൻ വിജയത്തെത്തുടർന്നാണ്. നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം നിഷേധിച്ചതിനെത്തുടർന്ന് പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകൾ ദിയ ബിനു, സഹോദരൻ ബിജു പുളിക്കണ്ടം എന്നിവരാണ് വിജയിച്ചത്. നഗരസഭയിലെ 13, 14, 15 വാർഡുകളിൽ നിന്നാണ് ഈ മൂന്നുപേരും തെരഞ്ഞെടുക്കപ്പെട്ടത്. ബിനുവിന്റെയും ടീമിന്റെയും രാഷ്ട്രീയത്തിനതീതമായ ഈ മുന്നേറ്റത്തോടെ, പാലായുടെ അടുത്ത അഞ്ചു വർഷത്തെ ഭരണം പുളിക്കക്കണ്ടം ഫാമിലി തീരുമാനിക്കുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.
നിലവിലെ സീറ്റ് നില അനുസരിച്ച് എൽഡിഎഫിനോ യുഡിഎഫിനോ ഭരണം പിടിക്കാൻ ബിനുവിന്റെയും ടീമിന്റെയും സഹായം കൂടിയേ തീരൂ. 20 വർഷമായി കൗൺസിലറായ ബിനു, ഒരു തവണ ബിജെപി സ്ഥാനാർത്ഥിയായും ഒരു തവണ സിപിഎം സ്ഥാനാർത്ഥിയായും രണ്ടുതവണ സ്വതന്ത്രനായുമാണ് മുൻപ് വിജയിച്ചിട്ടുള്ളത്.
കഴിഞ്ഞ തവണ സിപിഎം ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഏകയാളായിരുന്നു ബിനു. എന്നാൽ, കേരള കോൺഗ്രസ് (എം) മായുള്ള തർക്കങ്ങളെത്തുടർന്ന് സിപിഎം ബിനുവിനെ പുറത്താക്കുകയും നഗരസഭാധ്യക്ഷസ്ഥാനം നിഷേധിച്ചതിന് കറുപ്പു വസ്ത്രമണിഞ്ഞ് അദ്ദേഹം പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ബിനുവിനെയും കുടുംബാംഗങ്ങളെയും യുഡിഎഫ് പിന്തുണച്ചുകൊണ്ട് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല.
40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി. സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും. മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിന് ഒരുങ്ങുന്ന ദിയ ബിനുവിന്റെ കന്നിയങ്കം കൂടിയായിരുന്നു ഇത്. തെക്കേക്കരയിലെ ചെറുപ്പക്കാരുടെ വിജയമായാണ് ബിനുവിന്റെ നേതൃത്വത്തിലുള്ള ഈ മുന്നേറ്റം വിലയിരുത്തപ്പെടുന്നത്. ബിനുവിനെ ചേർത്തുനിർത്തുന്നതിൽ ഇടതുപക്ഷത്തിന് പറ്റിയ വീഴ്ചയാണ് ഭരണം നഷ്ടമാക്കാൻ കാരണം. കേരള കോൺഗ്രസിന്റെ പിടിവാശിക്ക് സിപിഎം കീഴടങ്ങിയത് ബിനുവിനെ ഒഴിവാക്കാൻ കാരണമാവുകയും, ഇതിന് കനത്ത വില നൽകേണ്ടി വരികയുമായിരുന്നു.




