ന്യൂഡൽഹി:പശ്ചിമ ബംഗാളിലും ബിഹാറിലും എസ്‌ഐആർ (SIR) പട്ടികയുമായി ബന്ധപ്പെട്ട നടപടികൾ കർശനമാക്കാൻ ബിജെപി സർക്കാരുകൾ തീരുമാനിച്ചു. എസ്‌ഐആർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പെൻഷൻ, റേഷൻ തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ പൂർണ്ണമായും നിഷേധിക്കാനാണ് നീക്കം. പശ്ചിമ ബംഗാളിൽ മുൻപ് മമത ബാനർജി സർക്കാർ നടപ്പിലാക്കിയിരുന്ന ലക്ഷ്മി ഭണ്ഡാർ പദ്ധതി പൂർണ്ണമായും നിർത്തലാക്കും. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പരിശോധനയിൽ ബംഗാളിൽ മാത്രം 91 ലക്ഷം ആളുകളെയാണ് നിലവിൽ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ന്യൂനപക്ഷ മേഖലകളിൽ നിന്നുള്ളവരാണെന്നതും ശ്രദ്ധേയമാണ്.
മരിച്ചവർക്കോ, നിയമവിരുദ്ധമായി രാജ്യത്തേക്ക് കുടിയേറിയവർക്കോ ഇന്ത്യൻ പൗരന്മാർക്കുള്ള ആനുകൂല്യങ്ങൾ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. ആദ്യ ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. നിലവിലുള്ള സാമൂഹിക പദ്ധതികളെല്ലാം സുതാര്യമായ പ്രക്രിയയിലൂടെ മാത്രമേ ഇനി നടപ്പിലാക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 34 ലക്ഷം വോട്ടർമാർ തങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ട്രൈബ്യൂണലിന് മുന്നിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഈ അപ്പീലുകളിൽ അന്തിമ വിധി വരുന്നത് വരെ ഇവരുടെ ആനുകൂല്യങ്ങൾ റദ്ദാക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
സമാനമായ രീതിയിൽ ബിഹാറിലും കർശന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി വ്യക്തമാക്കി. ഇവരുടെ ബാങ്ക് പാസ്ബുക്കുകൾ റദ്ദാക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ബിഹാറിൽ എസ്‌ഐആർ നടപടികൾക്ക് ശേഷം ഏകദേശം അഞ്ച് ലക്ഷം ആളുകളുടെ പേരുകൾ റേഷൻ കാർഡ് ഉടമകളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി സംസ്ഥാന ഭക്ഷ്യ-ഉപഭോക്തൃ സംരക്ഷണ മന്ത്രി അശോക് ചൗധരി അറിയിച്ചു. അനധികൃതമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരെ ഒഴിവാക്കി അർഹരായവരിലേക്ക് മാത്രം സഹായങ്ങൾ എത്തിക്കാനാണ് ഈ നീക്കമെന്നാണ് സർക്കാരിന്റെ വിശദീകരണം.






