ഇംഫാൽ: മണിപുരിലെ രാഷ്ട്രപതിഭരണം ഫെബ്രുവരി 12ന് അവസാനിക്കാനിരിക്കെ, സംസ്ഥാനത്ത് സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി ബിജെപിയും എൻഡിഎ സഖ്യകക്ഷികളും ഡൽഹിയിലെത്തി. ബിജെപി എംഎൽഎമാരോടൊപ്പം നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഗ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) എന്നിവയുടെ എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മണിപുര്‍ ബിജെപി അധ്യക്ഷ എ. ശാരദാദേവിയും ഡൽഹിയിൽ എത്തിയിട്ടുണ്ട്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി നേതാവ് സാംബിത് പത്ര ഇന്ന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. സർക്കാർ രൂപീകരണമാണ് പ്രധാന അജൻഡയെന്നും മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് കേന്ദ്രനേതൃത്വം എടുക്കുന്ന ഏതൊരു തീരുമാനവും അംഗീകരിക്കുമെന്നും ബിജെപി എംഎൽഎ സൊറോഖായ്ബാം രാജൻ പറഞ്ഞു.
സംസ്ഥാനത്ത് ആഭ്യന്തര കലാപം രൂക്ഷമായ പശ്ചാത്തലത്തിൽ 2025 ഫെബ്രുവരി 13നാണ് മണിപുരിൽ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചത്. പിന്നീട് ഇത് ആറുമാസത്തേക്കുകൂടി നീട്ടുകയായിരുന്നു. എല്ലാ എൻഡിഎ സഖ്യകക്ഷികളെയും തിങ്കളാഴ്ച നടക്കുന്ന യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് അറിയിച്ചു. പുതിയ സർക്കാർ രൂപീകരിക്കാൻ ശക്തമായ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2023 മേയ് 3ന് ആരംഭിച്ച മണിപുര്‍ സംഘർഷത്തിൽ ഇതുവരെ 260ലധികം പേർ കൊല്ലപ്പെടുകയും 60,000ത്തിലധികം പേർ വീടുകൾ വിട്ട് പലായനം ചെയ്യേണ്ടിവരികയും ചെയ്തിട്ടുണ്ട്. എംഎൽഎമാരുടെ അവിശ്വാസ പ്രമേയ ഭീഷണിയെ തുടർന്ന് 2025 ഫെബ്രുവരി 9ന് എൻ. ബിരേൻ സിങ് രാജിവെക്കുകയായിരുന്നു.
60 അംഗ നിയമസഭയിൽ ബിജെപിക്ക് 32 സീറ്റുകളുണ്ട്. മറ്റ് കക്ഷികളുടെ നില: എൻപിപി – 7, ജെഡിയു – 6, എൻപിഎഫ് – 5, കെപിഎ – 2, കോൺഗ്രസ് – 5.






