ഡൽഹി: ഗംഗാനദിയിൽ ശക്തമായ ഒഴുക്കിലും കാറ്റിലുംപെട്ട് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 10 ബംഗ്ലാദേശ് പൗരന്മാരെ ബി.എസ്.എഫ് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരിൽ 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു.
ബംഗ്ലാദേശിലെ ചാപൈ നവാബ്ഗഞ്ചിലെ ബഖെർ അലി ഘാട്ടിൽ നിന്ന് ജോഹർപൂരിലേക്ക് 12 യാത്രക്കാരുമായി പോകുകയായിരുന്ന ചെറിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി 20 മിനിറ്റിനുള്ളിൽ ശക്തമായ ഒഴുക്കിലും കാറ്റിലുംപെട്ട് നടുക്കടലിൽ ബോട്ട് മറിയുകയായിരുന്നു. ശക്തമായ ഒഴുക്കിൽപ്പെട്ട് അതിർത്തി കടന്ന് ഇന്ത്യൻ ഭാഗത്തേക്ക് ഒഴുകിയെത്തിയ സംഘത്തെ ബി.എസ്.എഫ് പട്രോളിങ് സംഘം കണ്ടെത്തി. തുടർന്ന് സ്പീഡ് ബോട്ടിൽ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
20 ദിവസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങുന്ന 10 പേരെയാണ് ബി.എസ്.എഫ് രക്ഷപ്പെടുത്തിയത്. സംഘത്തിലുണ്ടായിരുന്ന ഒരാൾ നീന്തി ബംഗ്ലാദേശ് തീരത്തേക്ക് രക്ഷപ്പെട്ടു.
രക്ഷപ്പെടുത്തിയവർക്ക് ബി.എസ്.എഫ് ഉടൻ പ്രഥമശുശ്രൂഷയും ഭക്ഷണവും വസ്ത്രങ്ങളും നൽകി. തുടർന്ന് പ്രദേശത്തെ പ്രാദേശിക ആശുപത്രിയിൽ പ്രാഥമിക ചികിത്സ ഉറപ്പാക്കി. പിന്നീട് എല്ലാവരെയും സുരക്ഷിതമായി ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചു.
















