ജക്കാർത്ത: മോശം കാലാവസ്ഥയെ തുടർന്ന് 243 പേരുമായി യാത്ര ചെയ്ത ഇന്തോനേഷ്യൻ യാത്രാ കപ്പൽ അപകടത്തിൽപ്പെട്ടു. ഒരാൾ മരിക്കുകയും 103 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. 140 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ജാവാ കടലിൽ സഞ്ചരിച്ചിരുന്ന വിർഗോ ട്രാൻസ്‌പോർട്ട് 8 എന്ന കപ്പലുമായുള്ള ബന്ധം ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് നഷ്ടമായത്.
2.5 മീറ്ററോളം ഉയരമുള്ള തിരമാലകളെ അതിജീവിച്ചാണ് രക്ഷാപ്രവർത്തകർ അപകടത്തിൽപ്പെട്ട കപ്പലിന് സമീപമെത്തിയതെന്ന് അധികൃതർ അറിയിച്ചു. കിഴക്കൻ ജാവ പ്രവിശ്യയിലെ സുരബായയിൽ നിന്ന് ദക്ഷിണ കലിമന്താനിലെ ബഞ്ചാർബാസിമിലേക്കായിരുന്നു കപ്പലിന്റെ യാത്ര. ബോർണിയോ ദ്വീപിലാണ് കലിമന്താൻ സ്ഥിതി ചെയ്യുന്നത്.
മോശം കാലാവസ്ഥയിൽ കപ്പൽപ്പെട്ടതായി ഉടമയിൽ നിന്ന് വിവരം ലഭിച്ചതിന് പിന്നാലെയാണ് അധികൃതർ രക്ഷാപ്രവർത്തനം ആരംഭിച്ചത്. ബഞ്ചാർബാസിമിൻ തുറമുഖത്ത് നിന്ന് ഏകദേശം 92 മൈൽ അകലെവച്ചാണ് കപ്പലുമായുള്ള ബന്ധം നഷ്ടമായത്.
കപ്പലിന്റെ സിഗ്നൽ അവസാനമായി ലഭിച്ച സ്ഥലത്തേക്ക് രക്ഷാസംഘത്തെ വിന്യസിച്ചാണ് തെരച്ചിൽ ആരംഭിച്ചത്. നൂറുകണക്കിന് യാത്രക്കാർ കപ്പലിലുണ്ടായിരുന്നതിനാൽ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മറൈൻ അധികൃതരുടെയും മറ്റ് ഏജൻസികളുടെയും സഹായവും തേടിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയും അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ഏകദേശം 17,000 ദ്വീപുകളുള്ള ഇന്തോനേഷ്യയിൽ ദ്വീപുകൾക്കിടയിലെ യാത്രയ്ക്ക് പ്രധാനമായും ഫെറികളെയാണ് ആശ്രയിക്കുന്നത്. വിമാനയാത്രയേക്കാൾ ചെലവ് കുറവായതിനാലാണ് കടൽമാർഗമുള്ള യാത്രയ്ക്ക് കൂടുതൽ പേർ മുൻഗണന നൽകുന്നത്. എന്നാൽ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതുമായ ബോട്ടുകൾ ഉപയോഗിക്കുന്നതിനെ തുടർന്ന് രാജ്യത്ത് ഫെറി അപകടങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.




