തൃശ്ശൂർ: മുതിർന്ന സിപിഎം നേതാവും ട്രേഡ് യൂണിയൻ പ്രവർത്തകനുമായ ബേബി ജോൺ മാസ്റ്റർ അന്തരിച്ചു. 74 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന ബേബി ജോൺ സംസ്ഥാന കമ്മിറ്റി അംഗം, തൃശ്ശൂർ ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സിഐടിയു തൃശ്ശൂർ ജില്ലാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു.
1952ൽ മണലൂർ മണ്ഡലത്തിലെ തൈക്കാട് ചക്രമാക്കിൽ ആന്റണിയുടെയും മേരിയുടെയും മകനായാണ് ബേബി ജോൺ ജനിച്ചത്. 1969 മുതൽ ഇടതുപക്ഷ പ്രസ്ഥാനവുമായി പ്രവർത്തിച്ച അദ്ദേഹം 1971ൽ സിപിഎം അംഗമായി.
പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ച ശേഷം 1984 മുതൽ 1997 വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായി. 1986ൽ ജില്ലാ കമ്മിറ്റി അംഗമായ അദ്ദേഹം പിന്നീട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും പ്രവർത്തിച്ചു. 2006 ജൂലൈയിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയായി.
സിഐടിയുവിന്റെ ഏരിയ സെക്രട്ടറി മുതൽ ജില്ലാ സെക്രട്ടറി വരെയുള്ള ചുമതലകളും ബേബി ജോൺ വഹിച്ചു. ബീഡിത്തൊഴിലാളി യൂണിയൻ, മത്സ്യത്തൊഴിലാളി യൂണിയൻ, ചെത്തുതൊഴിലാളി യൂണിയൻ, ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ തുടങ്ങിയ വിവിധ തൊഴിലാളി സംഘടനകളിലും അദ്ദേഹം നേതൃപദവികൾ വഹിച്ചിട്ടുണ്ട്. നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ ബേബി ജോൺ അടിയന്തരാവസ്ഥക്കാലത്ത് രണ്ടരമാസത്തോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഡിഐആർ പ്രകാരം രണ്ടുതവണ അറസ്റ്റിലാവുകയും ചെയ്തു.
1971 മുതൽ തൈക്കാട് ബ്ലാങ്ങാട് പിവിഎംഎൽപി സ്കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് പൊലീസ് നടപടികളെ തുടർന്ന് ഒന്നര വർഷത്തോളം സസ്പെൻഷനിലായിരുന്നു. 1991ൽ അധ്യാപക ജോലിയിൽ നിന്ന് സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.
ചാവക്കാട് നഗരസഭയുടെ ആദ്യകാലത്ത് കൗൺസിലറായും ആദ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു. പിന്നീട് വീണ്ടും കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. ചാവക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും കള്ള് വ്യവസായ ക്ഷേമനിധി ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിന്ന് ബേബി ജോൺ ജനവിധി തേടിയിരുന്നു. ഭാര്യ ഷീല. മാനവൻ, ഹിമവാൻ, അംഗന എന്നിവരാണ് മക്കൾ.













