തിരുവനന്തപുരം: സ്കൂളുകളിൽ ലിംഗഭേദമന്യേ കുട്ടികൾക്ക് തങ്ങളുടെ താൽപര്യത്തിനനുസരിച്ച് മുടി പരിപാലിക്കാനും ഡ്രസ് കോഡ് തെരഞ്ഞെടുക്കാനും പൂർണ അവകാശമുണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. ആൺകുട്ടികളെയും ട്രാൻസ്‌ജെൻഡർ ഉൾപ്പെടെയുള്ള ലിംഗനിർണയം നടത്താത്ത കുട്ടികളെയും മുടിയുടെ നീളത്തിന്റെ പേരിൽ മാനസികമായി ബുദ്ധിമുട്ടിക്കുകയോ ക്ലാസിൽ നിന്ന് മാറ്റിനിർത്തുകയോ ചെയ്യരുതെന്നും കമ്മീഷൻ വ്യക്തമാക്കി.
സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്‌കർ പുറപ്പെടുവിച്ച ഉത്തരവിലാണ് നിർദേശം. കുട്ടികളുടെ ബാഹ്യരൂപത്തേക്കാൾ പഠന പുരോഗതിക്കും വ്യക്തിത്വ വികാസത്തിനുമാണ് വിദ്യാലയ അധികൃതർ മുൻഗണന നൽകേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
കേരളത്തിലെ വിദ്യാലയങ്ങൾ ജെൻഡർ ന്യൂട്രൽ ആണെന്ന് അവകാശപ്പെടുമ്പോഴും മുടി നീട്ടി വളർത്തുന്ന ആൺകുട്ടികളോട് വിവേചനം കാണിക്കുന്നുവെന്ന പരാതിയുമായി രാമനാട്ടുകര സ്വദേശി ഇന്ദു മേനോൻ നൽകിയ ഹർജിയാണ് കമ്മീഷൻ പരിഗണിച്ചത്. പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടി മുടി വെട്ടാൻ തയ്യാറാകാത്ത സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് കോട്ടക്കൽ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലും ഹർജി നൽകിയിരുന്നു.
മുടിയുടെ നീളമോ അനുബന്ധ കാര്യങ്ങളോ ചൂണ്ടിക്കാട്ടി കുട്ടികളെ മാനസികമായി ബുദ്ധിമുട്ടിക്കുന്നതും വിവേചനപരമായി പെരുമാറുന്നതും ശിക്ഷാ നടപടികൾക്ക് വിധേയമാക്കുന്നതും നിയമവിരുദ്ധമാണെന്ന് കമ്മീഷൻ വ്യക്തമാക്കി.
വിദ്യാഭ്യാസ വകുപ്പോ സിബിഎസ്ഇയോ വിഷയത്തിൽ കൃത്യമായ മാർഗനിർദേശങ്ങൾ ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. അടിയന്തരമായി മാർഗനിർദേശങ്ങൾ തയ്യാറാക്കണമെന്നും ആൺകുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും ഉൾപ്പെടുത്തി അവരുടെ അഭിപ്രായം കൂടി കേട്ടശേഷം വിദ്യാലയങ്ങൾക്ക് നിർദേശങ്ങൾ നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
കമ്മീഷന്റെ ശുപാർശയിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കണമെന്നും ഉത്തരവിൽ നിർദേശമുണ്ട്.












