ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കമാകാനിരിക്കെ തലസ്ഥാനത്ത് നിർണായക നയതന്ത്ര കൂടിക്കാഴ്ചകൾക്ക് കളമൊരുങ്ങുന്നു. ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഇന്ന് ഇന്ത്യയിലെത്തും. വൈകിട്ട് 6.15ന് പെസെഷ്‌കിയാൻ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നാളെ ഉച്ചയോടെ ഇന്ത്യയിലെത്തും. തുടർന്ന് വൈകിട്ട് മോദി–ഷി കൂടിക്കാഴ്ച നടക്കും. സാമ്പത്തിക സഹകരണം, സാങ്കേതികവിദ്യ, ഊർജ-ഭക്ഷ്യ സുരക്ഷ, ആഗോള ഭരണപരിഷ്‌കാരം തുടങ്ങിയ വിഷയങ്ങൾ ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമായും ചർച്ചയാകും.
ഡൽഹിയിലെ പാലം വ്യോമസേനാ താവളത്തിലെത്തിയ പുടിനെ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. 2019ന് ശേഷമുള്ള ഷി ജിൻപിങ്ങിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഹിമാലയൻ അതിർത്തിയിലെ സൈനിക സംഘർഷത്തിന് ആറ് വർഷത്തിന് ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. അതിർത്തി വിഷയങ്ങൾക്കൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കും കൂടിക്കാഴ്ചയിൽ പ്രാധാന്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യ–ചൈന ബന്ധത്തിൽ അടുത്തിടെ ചില മേഖലകളിൽ പുരോഗതി ഉണ്ടായിട്ടുണ്ട്. വിമാന സർവീസുകൾ, വിസാ നടപടികൾ, ഉന്നതതല ബന്ധങ്ങൾ എന്നിവ ക്രമേണ പുനഃസ്ഥാപിച്ചുവരികയാണ്. എന്നാൽ അതിർത്തി തർക്കം, വർധിച്ചുവരുന്ന വ്യാപാര കമ്മി, തന്ത്രപരമായ മത്സരം എന്നിവ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വെല്ലുവിളിയായി തുടരുന്നു.
അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷവും ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയിൽ പ്രധാന വിഷയമാകുമെന്നാണ് പ്രതീക്ഷ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സന്ദർശനത്തിന് ഇതോടെ കൂടുതൽ പ്രാധാന്യമുണ്ട്. ഇറാൻ പ്രസിഡന്റായ ശേഷമുള്ള പെസെഷ്‌കിയാന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഇറാൻ–ഇസ്രയേൽ സംഘർഷം ബ്രിക്സ് കൂട്ടായ്മയുടെ ഐക്യത്തിന് വെല്ലുവിളിയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
റഷ്യ–യുക്രെയ്ൻ സംഘർഷവും ഉച്ചകോടിയിൽ ചർച്ചയായേക്കും. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ ഊർജ പ്രതിസന്ധി നേരിടുന്നതിൽ റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യയ്ക്ക് സഹായകരമായിരുന്നു. റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങൾക്കും ഉച്ചകോടിയിൽ പ്രാധാന്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. മധ്യ ഡൽഹിയിൽ വ്യാപക ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഗതാഗത നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് ഡൽഹി പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.


