പാലക്കാട്: എലപ്പുള്ളി പോക്കാന്തോട്ട് പൂട്ടിയിട്ട വീടു കുത്തിത്തുറന്ന് 23 പവൻ സ്വർണവും 10,000 രൂപയും ഒരു ഡയമണ്ട് മോതിരവും കവർന്നു. മറ്റെന്തെങ്കിലും നഷ്ടമായോയെന്ന് കണ്ടെത്താൻ വീടിനുള്ളിൽ പൊലീസും വീട്ടുകാരും വിശദമായ പരിശോധന നടത്തുന്നുണ്ട്. പോക്കാന്തോട്ട് ബസ് സ്റ്റോപ്പിനു സമീപത്തുള്ള വിജയ് ശങ്കറിന്റെ വീട്ടിലാണു നാടിനെ മുഴുവൻ നടുക്കിയ കവർച്ച നടന്നത്. ചൊവ്വാഴ്ച രാവിലെ വിജയ് ശങ്കറും കുടുംബവും വീട് പൂട്ടി ഗുരുവായൂരിലേക്ക് പോയതായിരുന്നു. ഇന്നലെ വൈകിട്ടോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്.
ഒന്നിൽ കൂടുതൽ പേർ കവർച്ചാ സംഘത്തിലുണ്ടെന്നാണു പൊലീസ് നിഗമനം. വീടിന്റെ സിസിടിവി ക്യാമറകളുടെ പവർ ഓഫ് ചെയ്ത ശേഷമാണ് മോഷ്ടാക്കൾ അകത്തുകയറിയത്. മുൻവശത്തെ വാതിൽ തകർത്ത ശേഷം കിടപ്പുമുറിയിലെ അലമാര കുത്തിപ്പൊളിച്ചു സ്വർണവും പണവും മോതിരവും കവർന്നു.
വസ്ത്രങ്ങളും സാധന സാമഗ്രികളും നശിപ്പിച്ച നിലയിലായിരുന്നു. വിരലടയാള വിദഗ്ധരും കസബ പൊലീസും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ കണ്ടെത്താൻ പ്രധാന ജംക്‌ഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചു. കസബ ഇൻസ്പെക്ടർ എം.സുജിത്ത്, എസ്ഐ എച്ച്.ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.






