തൃശ്ശൂർ: ഗുരുവായൂരിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുവായൂർ സ്വദേശിയായ മുസ്തഫയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊള്ളപ്പലിശക്കാരുടെ നിരന്തരം നടക്കുന്ന ഭീഷണികളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് വ്യക്തമാക്കുന്ന കുറിപ്പും സ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തി.
മുസ്തഫയുടെ ഭൂമിയും മറ്റു സ്വത്തുക്കളും പലിശക്കാർ ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്നും, ആദ്യം ആറു ലക്ഷം രൂപ കടമായി എടുത്തതിനു പകരം 40 ലക്ഷത്തോളം രൂപ തിരികെ നൽകിയിട്ടും ഭീഷണി തുടരുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം .
പലിശക്കാർ സ്ഥിരമായി ഭീഷണി നൽകിയിരുന്നതായും, മുസ്തഫയുടെ കച്ചവട സ്ഥാപനത്തിൽ പലിശക്കാർ മേശവലിപ്പിൽ നിന്നും പല തവണ പണം എടുത്തുവെന്നും, പലിശ തുക കുറയുന്നതിനെ തുടർന്ന് ഭാര്യയുടെയും മകന്റെ മുന്നിലിട്ട് മുസ്തഫയെ മർദിച്ചതായി ആരോപണങ്ങൾ ഉണ്ട്. മാസപ്പലിശ 20 ശതമാനമായിരുന്നുവെന്നും, ഇരട്ടിയിലധികം പണം തിരികെ നൽകിയിട്ടും ഭീഷണി തുടർന്നുവെന്നും സഹോദരൻ ഹക്കീം പറഞ്ഞു. സംഭവത്തെ തുടർന്ന് ഗുരുവായൂർ ടെമ്പിൾ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.



