ന്യൂഡൽഹി: വനിതാ സംവരണ ബില്ലിലെ ഭേദഗതികളുമായി ബന്ധപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. സ്ത്രീശക്തി രാജ്യത്തിന്റെ വികസനത്തിന്റെ പ്രധാന ഘടകമാണെങ്കിലും, നിലവിലെ ബില്ലിനെ സ്ത്രീകളുടെ ബിൽ എന്ന് വിളിക്കാനാവില്ലെന്ന് അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു.
സ്ത്രീ ശാക്തീകരണവുമായി ഈ ബില്ലിന് യാതൊരു ബന്ധവുമില്ലെന്നും, ഇത് രാഷ്ട്രീയ തന്ത്രമാണെന്നും രാഹുൽ ആരോപിച്ചു. മണ്ഡല പുനർനിർണയം നടപ്പിലാക്കാനുള്ള സർക്കാർ ശ്രമമാണിതെന്നും, സ്ത്രീകളെ മറയായി ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒബിസി, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളെ പിന്നാക്കം നിർത്താനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും രാഹുൽ പറഞ്ഞു. അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ചെയ്തതുപോലെ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റാൻ സർക്കാർ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വനിതാ സംവരണം നടപ്പിലാക്കാൻ സർക്കാർ സത്യസന്ധമാണെങ്കിൽ പഴയ ബിൽ ഉടൻ കൊണ്ടുവരണമെന്നും, അത് പാസാക്കാൻ പ്രതിപക്ഷം തയ്യാറാണെന്നും രാഹുൽ വ്യക്തമാക്കി. പ്രസംഗത്തിനിടെ സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ബഹളവും വാക്‌പോരും ഉണ്ടായി. ഇതിനിടെ കേന്ദ്രമന്ത്രി കിരൺ റിജിജുയെ സൂചിപ്പിച്ച് രാഹുൽ പറഞ്ഞ തമാശയും ശ്രദ്ധേയമായി. “പ്രധാനമന്ത്രിക്കും എനിക്കും ഭാര്യമാരില്ലെങ്കിലും, ഞങ്ങൾക്ക് അമ്മയും സഹോദരിമാരുമുണ്ട്” എന്ന പരാമർശം സഭയിൽ ചിരി പരത്തി. കൂടാതെ, സഹോദരി പ്രിയങ്ക ഗാന്ധി തന്റെ രാഷ്ട്രീയ ജീവിതത്തിൽ സാധിക്കാത്ത ഒരു കാര്യം ചെയ്തുവെന്നും, അത് അമിത് ഷായെ ചിരിപ്പിച്ചതാണെന്നും രാഹുൽ പറഞ്ഞു.






