റോം: ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യപരിശീലകനായി മുൻ ലോകകപ്പ് ജേതാവ് ആന്ദ്രെ പിർലോയെ നിയമിക്കാൻ ഇറ്റലി. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ ഓഫർ പിർലോ തത്വത്തിൽ അംഗീകരിച്ചുവെന്നും, ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോ അറിയിച്ചു.
2030 ലോകകപ്പ് വരെ നീളുന്ന നാല് വർഷത്തെ കരാറിലായിരിക്കും പിർലോ ചുമതലയേൽക്കുക. 2026 ലോകകപ്പിലേക്ക് യോഗ്യത നേടുന്നതിൽ ഇറ്റലി പരാജയപ്പെട്ടതിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞ ഗെന്നാറോ ഗട്ടൂസോയ്ക്ക് പകരമായാണ് പിർലോ എത്തുന്നത്. 2018, 2022, 2026 ലോകകപ്പുകളിലേക്ക് തുടർച്ചയായി യോഗ്യത നേടാനാകാതെ പോയ ഇറ്റലിക്ക് ദേശീയ ടീമിനെ പുനർനിർമിക്കുകയെന്ന വലിയ വെല്ലുവിളിയാണ് ഇപ്പോൾ മുന്നിലുള്ളത്.
പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിനിടെ കാർലോ ആഞ്ചലോട്ടിയെ പിന്നീട് പെപ് ഗ്വാർഡിയോളയെയും ഫെഡറേഷൻ സമീപിച്ചെങ്കിലും ചർച്ചകൾ ഫലിച്ചില്ല. ഇതോടെയാണ് പിർലോയിലേക്കുള്ള നീക്കം ശക്തമായത്. സാങ്കേതിക ഡയറക്ടർമാരായ പൗളോ മാൾഡീനിയും ലിയോനാർഡോയും മുന്നോട്ടുവെക്കുന്ന ദീർഘകാല പദ്ധതികളുടെ ഭാഗമായാണ് പിർലോയെ തെരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകൾ.
പരിശീലകനെന്ന നിലയിൽ വലിയ അനുഭവസമ്പത്ത് ഇല്ലെന്ന വിമർശനം നിലനിൽക്കുന്നുണ്ടെങ്കിലും, യുവന്റസിനൊപ്പമുള്ള ആദ്യ സീസണിൽ തന്നെ കോപ്പ ഇറ്റാലിയയും സൂപ്പർകോപ്പ ഇറ്റാലിയാനയും നേടാൻ പിർലോയ്ക്ക് കഴിഞ്ഞിരുന്നു. തുർക്കിഷ് ക്ലബ്ബ് ഫാത്തിഹ് കരാഗുമ്രുക്, സാംപ്ഡോറിയ, യു.എ.ഇയിലെ യുണൈറ്റഡ് എഫ്.സി. എന്നിവിടങ്ങളിലും അദ്ദേഹം പരിശീലകന്റെ ചുമതല വഹിച്ചിട്ടുണ്ട്.
കളിക്കാരനായിരിക്കെ ഇറ്റലിക്കായി 116 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ പിർലോ, 2006 ലോകകപ്പ് കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച മധ്യനിര താരമായിരുന്നു. സെപ്റ്റംബറിൽ നടക്കുന്ന യുവേഫ നേഷൻസ് ലീഗിലായിരിക്കും ഇറ്റലി പരിശീലകനെന്ന നിലയിൽ പിർലോയുടെ ആദ്യ പരീക്ഷണം. ബെൽജിയത്തിനെതിരായ മത്സരത്തോടെയാണ് പുതിയ ദൗത്യത്തിന് തുടക്കമാകുക.




