കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം (ഇ.വി.എം.) ഹാക്ക് ചെയ്യാനുള്ള ബി.ജെ.പി.യുടെ നീക്കം തടയാൻ തന്റെ പക്കൽ സാങ്കേതികവിദ്യയുണ്ടെന്ന് പറഞ്ഞ് യു.ഡി.എഫ്. സ്ഥാനാർഥികളിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് പ്രവർത്തകനും യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റുമായ ബി.എം. ജമാൽ. തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ഡി.സി.സി. പുനഃസംഘടനയുമായി ബന്ധപ്പെട്ട ചിലരുടെ താത്പര്യപ്രകാരമുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.
സ്ഥാനമാനങ്ങളിൽ താത്പര്യമില്ലെന്നും തന്നെ സംഘടനയിൽ നിന്ന് മാറ്റിനിർത്താൻ ആസൂത്രിതമായി വ്യാജപ്രചാരണം നടത്തുകയാണെന്നും ജമാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരാതിയുണ്ടെന്ന് പറയുന്നവർ ആരും ഇതുവരെ തെളിവുകളുമായോ പരാതിയുമായോ മുന്നോട്ട് വന്നിട്ടില്ലെന്നും, ഫലപ്രഖ്യാപനത്തിന് ഒരാഴ്ച മുമ്പ് കാസർകോട്, ഉദുമ മണ്ഡലങ്ങളിലെ സ്ഥാനാർഥികളിൽ നിന്ന് പണം ആവശ്യപ്പെട്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിക്കപ്പെടുന്ന സാഹചര്യമാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്നും സംഘടനാ പ്രവർത്തനത്തിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കേണ്ട സാഹചര്യമില്ലെന്നും ജമാൽ പറഞ്ഞു. വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനിടെ, കോൺഗ്രസ് നേതാവിനെതിരായ പരാതി പാർട്ടി അന്വേഷിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ് വ്യക്തമാക്കി. പരാതിയുടെ വിശദാംശങ്ങൾ പരിശോധിക്കുമെന്നും പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ വിഷയം അതീവ ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇ.വി.എം. ഹാക്കിങ് തടയാൻ യു.ഡി.എഫ്. സ്ഥാനാർഥികളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയെന്ന ആരോപണം ഞെട്ടിക്കുന്നതാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റും കാസർകോട് മുൻ എൻ.ഡി.എ. സ്ഥാനാർഥിയുമായ എം.എൽ. അശ്വിനി പ്രതികരിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടെയുള്ള ഏജൻസികൾക്ക് പരാതി നൽകുമെന്നും അവർ അറിയിച്ചു.
യു.ഡി.എഫ്. സ്ഥാനാർഥികളെ കബളിപ്പിക്കുന്നതിനൊപ്പം ബി.ജെ.പി.യെ അപകീർത്തിപ്പെടുത്താനുള്ള ശ്രമവും നടന്നിട്ടുണ്ടെന്നാണ് ആരോപണമെന്നും, പണം എങ്ങനെ സമാഹരിച്ചുവെന്നും അതിന്റെ ഉറവിടം എന്താണെന്നും അന്വേഷിക്കണമെന്നും അശ്വിനി ആവശ്യപ്പെട്ടു.




