ന്യൂഡൽഹി: ഉദയകുമാർ കസ്റ്റഡി മരണക്കേസിൽ പ്രതികളായ പോലീസുകാരെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചു. കസ്റ്റഡിയിൽ ഉണ്ടായ ക്രൂര പീഡനമാണ് ഉദയകുമാറിന്റെ മരണത്തിന് കാരണമായതെന്നും, പ്രതികൾ പോലീസുകാർ ആയതിനാൽ ശിക്ഷ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ സമർപ്പിച്ചത്. പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു.
ഒന്നാം പ്രതിയായ കെ. ജിതകുമാർ, നാലു മുതൽ ആറു വരെ പ്രതികളായ ടി. അജിത് കുമാർ, ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവരെ വെറുതെ വിട്ട ഹൈക്കോടതി വിധിയെയാണ് സി.ബി.ഐ ചോദ്യം ചെയ്തത്. ഉദയകുമാറിന്റെ മരണത്തിന് കാരണം കസ്റ്റഡിയിൽ ഉണ്ടായ ക്രൂര പീഡനമാണെന്ന് സി.ബി.ഐ കോടതിയിൽ വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് മർദിച്ചതടക്കം 22 ഗുരുതര പരുക്കുകൾ ഉണ്ടായിരുന്നുവെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി.
സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടതെന്നും, വിചാരണ കോടതി മുമ്പ് ശിക്ഷ വിധിച്ചിരുന്നുവെന്നും സി.ബി.ഐ വ്യക്തമാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീലിൽ നോട്ടീസ് അയച്ചത്.
2005 സെപ്റ്റംബർ 27-ന് തിരുവനന്തപുരം ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെ പോലീസ് പിടികൂടിയിരുന്നു. തുടർന്ന് സ്റ്റേഷനിൽ വച്ച് മർദനത്തെ തുടർന്ന് മരണപ്പെട്ടതാണെന്നാണ് കേസ്. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
കേസിൽ ഒന്നാം പ്രതിയായ എഎസ്‌ഐ കെ. ജിതകുമാറിനും രണ്ടാം പ്രതി എസ്.വി. ശ്രീകുമാറിനും തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. മറ്റ് പ്രതികളായ ടി. അജിത് കുമാർ, ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവർക്കു മൂന്ന് വർഷം തടവും പിഴയും വിധിച്ചിരുന്നു. പിന്നീട് ഈ ശിക്ഷകൾ റദ്ദാക്കി ഹൈക്കോടതി പ്രതികളെ വെറുതെവിട്ടിരുന്നു. കേസിലെ മൂന്നാം പ്രതി സോമൻ വിചാരണക്കിടെ മരണപ്പെട്ടതും, രണ്ടാം പ്രതി ശ്രീകുമാർ ഹൈക്കോടതി വിധിക്ക് മുൻപേ മരിച്ചതുമാണ്.




