കോഴിക്കോട്: കിഴക്കോത്ത് പഞ്ചായത്തിലെ പന്നൂർ വാർഡിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് ലീഗ് ഭാരവാഹികളുടെ യോഗത്തിൽ വാക്കേറ്റവും കൈയാങ്കളിയും. ശനിയാഴ്ച വൈകീട്ട് എളേറ്റിൽ മുസ്‌ലിം ലീഗ് ഓഫീസിൽ നടന്ന വാർഡ് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിലാണ് സംഭവം.
ഓഫീസിലെ ജനൽച്ചില്ലുകൾ തകരുകയും ഫർണിച്ചറിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ജില്ലാ പഞ്ചായത്ത് മുൻ അംഗവും ഭരണം ലഭിച്ചാൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുകയും ചെയ്തിരുന്ന എം.എ.ഗഫൂർ മാസ്റ്റർ ആയിരുന്നു പന്നൂർ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി.
എൽഡിഎഫ് സ്വതന്ത്രൻ ജാഫർ അഷ്റഫിനോട് 60 വോട്ടുകൾക്ക് ഇദ്ദേഹം പരാജയപ്പെട്ടിരുന്നു. ലീഗിന്റെ സിറ്റിങ് സീറ്റിൽ പാർട്ടി സ്ഥാനാർഥി പരാജയപ്പെടാൻ കാരണം പാർട്ടിക്കുള്ളിൽ ചിലർ നടത്തിയ ഒത്തുകളിയാണെന്നാണ് ഒരു വിഭാഗം പ്രവർത്തകർ പറയുന്നത്. ഇത് അന്വേഷിണമെന്നതായിരുന്നു ഇവരുടെ ആവശ്യം.






