കൊച്ചി: ഫെഫ്ക ആർട്ട് ഡയറക്ടർസ് യൂണിയൻ സ്റ്റാഫ് ആയിരുന്ന മരിയ ഫ്രാൻസിസ്( മേഴ്സി) ഒന്നേകാൽ കോടി രൂപയാണ് യൂണിയൻ ഓഫീസിൽ നിന്നും പണമായും അക്കൗണ്ട് വഴിയും തട്ടിയെടുത്തിരിക്കുന്നത്. യൂണിയൻ അംഗങ്ങൾ ലെവി, വെൽഫയർ ഇനത്തിൽ നൽകിയ പണമാണ് മരിയ തന്റെയും ബന്ധുക്കളുടെയും ജി പേ ക്യുആർ കോഡ് വ്യാജമായി ഓഫീസിൽ സ്ഥാപിച്ച് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തുകയുണ്ടായി.
ഏകദേശം 13 വർഷക്കാലം ഓഫീസ് സ്റ്റാഫായി തുടർന്ന മരിയ യൂണിയൻ ഭാരവാഹികളുടെ വിശ്വാസം മുതലെടുത്താണ് ചൂഷണം നടത്തിയത്. അതിനാൽ തന്നെ നീണ്ടകാലമായി മരിയ നടത്തിയ സാമ്പത്തിക തിരിമറികൾ യൂണിയൻ ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടില്ല.
വരാപ്പുഴ രൂപത ബിഷപ് ആൻറണി വാലുങ്കൽ പിതാവിൻറെ സഹോദരിയും എരൂർ സ്വദേശിയുമായ മരിയ ഫ്രാൻസിസ് എന്ന ഈ സ്ത്രീ നിലവിൽ എരൂർ സെൻ്റ് ജോർജ് പള്ളിയിൽ പ്രധാന അധ്യാപികയായും പ്രവർത്തിക്കുന്നുണ്ട്. ഇവരെ കൂടാതെ ഇതിന് പങ്കാളികളായ മക്കൾക്കും മരുമകൾക്കും മറ്റ് ബന്ധുക്കൾക്ക് എതിരെയും നിരവധി തെളിവുകൾ ഫെഫ്ക ആർട്ട് ഡയറക്ട്ടേഴ്‌സ് യൂണിയൻ കോടതിയിൽ സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ കോടതിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
വർഷങ്ങളായി പ്രതി നടത്തിയ സാമ്പത്തിക തിരിമറികൾക്ക് മാറ്റാരുടെയെങ്കിക്കും സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പോലിസിന്റെ അന്വേഷണ പരിധിയിൽ വരും. ഇതിനു മുൻപും മരിയ ഫ്രാൻസിസിന്റെ കുടുംബത്തിൽപ്പെട്ട ആളുകൾ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ഫെഫ്ക ആർട്ട് ഡയറക്ട്ടേഴ്‌സ് യൂണിയൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വർഷങ്ങൾക്ക് മുൻപ് ഇവരുടെ ഒരു സഹോദരൻ , ജോസഫ് വി എം ചിട്ടി നടത്തി നാട്ടുകാരുടെ 50 ലക്ഷത്തോളം രൂപയുമായി കടന്നുകളഞ്ഞ കേസ് നിലവിലുണ്ട്. ഇതുവരെയും ഇയാളെപ്പറ്റി യാതൊരു അറിവും ലഭ്യമല്ല. നിലവിൽ കേസ് കോടതിയിൽ എത്തിയ സ്ഥിതിക്ക് അറസ്റ്റ് ഉടനെ ഉണ്ടാവും എന്ന് നോർത്ത് പോലിസ് സ്റ്റേഷൻ സി ഐ അറിയിക്കുകയുണ്ടായി.






