എറണാകുളം : യുവാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. ഇതിനുള്ള നടപടികൾ അധികാരികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവും സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ നാട്ടില്‍ ജീവിക്കാന്‍ ഇപ്പോള്‍ ഭയമാണെന്ന് കൊല്ലപ്പെട്ട ഐവിന്റെ അമ്മ വ്യക്തമാക്കി . കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായാല്‍ എന്തും ചെയ്യാന്‍ അവകാശമുണ്ടോയെന്ന് ചോദിച്ച കുടുംബം ഇനി ആര്‍ക്കും ഈ ഗതി ഉണ്ടാവരുതെന്നും ചൂണ്ടിക്കാട്ടി. വിഷയത്തിൽ ശക്തമായ നടപടി വേണം എന്നാണ് കുടുംബത്തിന്റെ ആവശ്യം .
അതേസമയം കേസിലെ പ്രതികളായ സിഐഎസ്എഫ് എസ്‌ഐ വിനയകുമാര്‍ ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍കുമാര്‍ എന്നിവരെ14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. വാക്കുതര്‍ക്കത്തെ തുടർന്നാണ് ഐവിനെ പ്രതികൾ കാറിടിപ്പിച്ചു കൊലപ്പെടുത്തിത് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. ഇയാളെ കാറിടിപ്പിച്ച് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.






