തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിനെതിരെ കൂുടുതൽ തെളിവുകൾ. മലപ്പുറം സ്വദേശിയായ സുകാന്തും ഐബി ഉദ്യോഗസ്ഥയും തമ്മിലുള്ള ടെലഗ്രാം ചാറ്റാണ് പോലീസ് വീണ്ടെടുത്തിരിക്കുന്നത്. യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സുകാന്താണെന്നതിന്റെ തെളിവുകൾ ചാറ്റിൽ നിന്ന് ലഭിച്ചു. ടെലഗ്രാമിൽ നടത്തിയ ചാറ്റിൽ ഐബി ഉദ്യോഗസ്ഥയോട് ‘പോയി ചാവൂ’ എന്ന് സുകാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാണ് നീ മരിക്കുകയെന്നും സുകാന്ത് യുവതിയോട് ചോദിച്ചിരുന്നു. മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ഒഴിഞ്ഞുപോകണമെന്നും ഇയാള്‍ യുവതിയോട് ചാറ്റില്‍ പറയുന്നുണ്ട്. സുകാന്ത് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഓഗസ്റ്റ് 9ന് താന്‍ മരിക്കുമെന്നാണ് പെണ്‍കുട്ടി മറുപടി നല്‍കിയിരുന്നത്. സുകാന്തിന്റെ ഐ ഫോണ്‍ അമ്മാവന്റെ വീട്ടില്‍ നിന്നാണ് പോലീസ് പിടിച്ചെടുത്തത്.
മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
പെണ്‍കുട്ടി ലൈംഗികചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് കുടുംബം പരാതിപ്പെട്ടതോടെ പോലീസ് സുകാന്തിനെതിരെ ബലാത്സംഗ കുറ്റമടക്കം ചുമത്തി കേസെടുത്തു. പിന്നാലെ ഒളിവില്‍ പോയ സുകാന്തിനെ കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സുകാന്തിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.



