ഇടുക്കി: ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതി അലിയാക്കുമന്നേൽ ഹമീദിന് വധശിക്ഷ വിധിച്ചു. തൊടുപുഴ അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കൂടാതെ പത്ത് വർഷത്തെ തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി ഉത്തരവിട്ടു.
മകൻ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റിൻ, അസ്ന എന്നിവർ അടങ്ങുന്ന നാല് കുടുംബാംഗങ്ങളെ ജീവനോടെ കത്തിച്ചൊടുക്കിയ കേസിലാണ് ഹമീദിന് ശിക്ഷ. 2022 മാർച്ച് 18നാണ് നാടിനെ നടുക്കിയ ഈ ക്രൂര കൂട്ടക്കൊല നടന്നത്. കുടുംബ വഴക്കും സ്വത്തുതർക്കവുമാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണം എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
വീട്ടിലെ വാട്ടർ ടാങ്ക് കാലിയാക്കിയ ശേഷം കിടപ്പുമുറി പുറത്തുനിന്ന് പൂട്ടി, ജനൽ വഴി പെട്രോൾ നിറച്ച കുപ്പികൾ തീകൊളുത്തി അകത്തേക്കെറിഞ്ഞാണ് ഹമീദ് കൊലപാതകം നടത്തിയത്. തീ വ്യാപിച്ചതിനെ തുടർന്ന് ആരെയും രക്ഷിക്കാൻ അയൽവാസികൾക്ക് കഴിഞ്ഞില്ല.
പ്രതി ഹമീദ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ശ്വാസതടസ്സം ബാധിച്ചിരിക്കുന്നുവെന്നും കോടതിയെ അറിയിച്ചിരുന്നുവെങ്കിലും, രണ്ട് നിരപരാധികളായ കുട്ടികളെയും ജീവനോടെ കത്തിച്ച ഒരു ക്രൂരകൃത്യമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ പരമാവധി ശിക്ഷ ആവശ്യപ്പെട്ടു.
71 സാക്ഷികളെ വിസ്തരിച്ച ശേഷം വാദം പൂർത്തിയായ കേസിൽ, പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. പൊതുസമൂഹത്തിൻ്റെ മനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമായതിനാൽ വധശിക്ഷയാണ് വിധിച്ചതെന്ന് കോടതി വ്യക്തമാക്കി.



