തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ ഡൽഹിയിൽ അനിശ്ചിതമായി നീളുന്നതിനിടെ, വിഷയത്തിൽ വ്യത്യസ്തമായ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്തെത്തി. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ കാലതാമസത്തെ ട്രെയിൻ യാത്രയോട് ഉപമിച്ചാണ് മുരളീധരൻ തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രതികൂല കാലാവസ്ഥ കാരണം ട്രെയിൻ ഇതുവരെ സ്റ്റേഷനിൽ എത്തിയിട്ടില്ലെന്നും ഓടുന്ന ട്രെയിനിൽ നമ്മൾ വെറുതെ ഓടിയിട്ട് കാര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം കലർന്ന മറുപടി. ട്രെയിൻ സ്റ്റോപ്പിൽ എത്തിയാൽ മാത്രമേ ആർക്കും ഇറങ്ങാൻ സാധിക്കൂ എന്നും, ഹൈക്കമാൻഡ് എപ്പോൾ തീരുമാനമെടുക്കുമെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിലേക്കുള്ള യാത്രയിൽ കാലാവസ്ഥ മോശമാകുമ്പോൾ സ്വാഭാവികമായും ട്രെയിൻ വൈകാറുണ്ടെന്നും ഇത് അത്തരമൊരു സാഹചര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള വടംവലികൾക്കിടയിൽ തന്റെ പേരിൽ ആരും ബോർഡുകൾ സ്ഥാപിക്കരുതെന്ന് മുരളീധരൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ആരെങ്കിലും തന്റെ പേര് ഉയർത്തിക്കാട്ടി പ്രചാരണം നടത്തിയാൽ അപ്പോൾ തന്നെ അത് തള്ളിപ്പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ അഭിപ്രായം നേരത്തെ തന്നെ പാർട്ടിയെ അറിയിച്ചതാണ്, അതിനാൽ ഇനി ഹൈക്കമാൻഡ് തന്നോട് പ്രത്യേകം അഭിപ്രായം ചോദിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകുന്നത് ജനങ്ങൾക്കിടയിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന യാഥാർത്ഥ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന്, തനിക്ക് പ്രത്യേക പദവികളോടൊന്നും ഇപ്പോൾ താൽപ്പര്യമില്ലെന്നും വട്ടിയൂർക്കാവ് എംഎൽഎ ആയി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം മറുപടി നൽകി.
അതേസമയം, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കിടയിൽ സമവായമുണ്ടാക്കാൻ കഴിയാത്തതാണ് ഹൈക്കമാൻഡിനെ കുഴപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മണിക്കൂറുകൾ നീണ്ട ചർച്ചകളിലും തീരുമാനമാകാത്തതിനാൽ കൂടുതൽ ആലോചനകൾക്ക് ശേഷം പ്രഖ്യാപനം മതിയെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. എന്നാൽ, എഐസിസി നിയോഗിച്ച ഏജൻസികൾ വി.ഡി. സതീശന് അനുകൂലമായ റിപ്പോർട്ടാണ് നൽകിയിരിക്കുന്നത് എന്നാണ് വിവരം. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ നടത്തിയ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾക്ക് തൃപ്തിയുണ്ടെന്നും സതീശന് അനുകൂലമായ തരംഗം കേരളത്തിലുണ്ടെന്നും ഏജൻസികൾ വിലയിരുത്തുന്നു. മുതിർന്ന നേതാക്കളുടെ അവകാശവാദങ്ങളും ഏജൻസി റിപ്പോർട്ടുകളും പരിഗണിച്ച് സോണിയ ഗാന്ധിയുൾപ്പെടെയുള്ളവർ അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന.






