കൊച്ചി: കെ.കരുണാകരനും സോണിയാ ഗാന്ധിയും തമ്മില്‍ തെറ്റിയത് പത്മജ വേണുഗോപാലിന്റെ സ്ഥാനാർഥിത്വത്തെ ചൊല്ലിയാണെന്ന് കെ.വി തോമസിന്റെ പുസ്തകം. സോണിയ ഗാന്ധി ഇടപെട്ടതിനാലാണ് പത്മജയെ 2001ൽ മത്സരിപ്പിക്കാതിരുന്നത്. ഇതോടെ കരുണാകരൻ സോണിയയുമായി അകന്നതായി ‘കുമ്പളങ്ങിയില്‍ നിന്നും ചെങ്കോട്ടയിലേക്ക്’ എന്ന പുസ്തകത്തില്‍ കെ.വി തോമസ് വെളിപ്പെടുത്തുന്നു.
1995ൽ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടാൻ കാരണം പി.വി. നരസിംഹ റാവുവിന്റെ അതൃപ്തിയാണെന്നും പുസ്തകത്തിലുണ്ട്. എന്നാല്‍ പുസ്തകത്തിനെതിരെ പത്മജ വേണുഗോപാല്‍ രംഗത്ത് എത്തി. കരുണാകരനെ കുറിച്ച് പറയാന്‍ കെവി തോമസിന് അര്‍ഹതയില്ല. പുസ്തകം വിറ്റു പോകാന്‍ എന്ത് വ്യത്തികേടും എഴുതരുതെന്നും പത്മജ വേണുഗോപാല്‍ ആവശ്യപ്പെട്ടു.
കരുണാകരന്റെ തണലിൽ വളർന്ന തോമസ് പിന്നീട് അദ്ദേഹത്തെ ചതിക്കുകയായിരുന്നുവെന്നും പത്മജ ആരോപിച്ചു. 2001ൽ താൻ മത്സരിക്കാതിരുന്നത് സോണിയ ഗാന്ധി ഇടപെട്ടതുകൊണ്ടല്ലെന്നും, മുരളീധരൻ കൂടി രംഗത്തുള്ളതിനാൽ കുടുംബത്തിൽ നിന്ന് രണ്ടുപേർ വേണ്ടെന്ന് വെച്ച് താൻ സ്വയം പിന്മാറിയതാണെന്നും പത്മജ വിശദീകരിച്ചു.






