കൊൽക്കത്ത: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യാ സന്ദർശന പരിപാടിയുടെ മുഖ്യ സംഘാടകൻ അറസ്റ്റിൽ. മെസ്സിയുടെ ഗോട്ട് ഇന്ത്യ ടൂർ-2025ന്റെ പ്രൊമോട്ടറും മുഖ്യ സംഘാടകനുമായ ശതാദ്രു ദത്തയാണ് അറസ്റ്റിലായത്. ബിധാൻനഗർ കോടതിയിൽ ഹാജരാക്കിയ ദത്തയെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ശനിയാഴ്ച കൊൽക്കത്തയിൽ നടന്ന പരിപാടി സംഘർഷത്തിൽ കലാശിച്ചതിനെ പിന്നാലെയാണ് നടപടി. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ നടത്തിപ്പിലെ വീഴ്ചയും ക്രമക്കേടും ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
മെസ്സിയെ കാണാനാവാതെ വന്നതോടെ അക്രമാസക്തരായി സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറിയ ആരാധകരിൽ ചിലർ പരിപാടിക്കായി ഒരുക്കിയ സംവിധാനങ്ങളെല്ലാം നശിപ്പിക്കുകയായിരുന്നു. ഗാലറിയിൽനിന്ന് കസേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. ഒടുവിൽ പൊലീസ് ലാത്തി വീശിയാണ് രംഗം നിയന്ത്രണവിധേയമാക്കിയത്.






