അസം : ഗുവാഹത്തിയിൽ വീട്ടുതടങ്കലിൽ നിന്നും 13 വയസ്സുകാരിയെ ചൈൽഡ് ലൈൻ പ്രവർത്തകരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. ഞായറാഴ്ച ജില്ല ലേബർ ടാസ്‌ക് ഫോഴ്‌സ്, അസം പോലീസ്, ചൈൽഡ് ഹെൽപ് ലൈൻ, ലേബർ വകുപ്പ് എന്നിവ ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഗുവാഹത്തിയിലെ ജുറിപാറയിലെ ഹൗസ് നമ്പർ 69-ൽ അമ്രിൻ അക്തർ ലസ്കർ എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. പരിശോധന നടക്കുമെന്ന് മനസ്സിലാക്കിയ പ്രതികൾ കുട്ടിയെ കിടക്കയ്ക്കടിയിലെ സ്റ്റോറേജ് ഭാഗത്ത് ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ഏകദേശം 25 മിനിറ്റ് നേരം കുട്ടിയെ അവിടെ ഒളിപ്പിച്ചിരുന്നതായാണ് വിവരം. കഴിഞ്ഞ ആറു വർഷമായി കുട്ടി ഈ വീട്ടിൽ വീട്ടുവേലക്കാരിയായി ജോലി ചെയ്തുവരികയായിരുന്നു. ഈ കാലയളവിൽ കുട്ടി നിരന്തരമായി ശാരീരിക പീഡനത്തിന് ഇരയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. നാട്ടുകാരിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
പ്രതിയായ ബഹാറുൽ ഹഖ് ലസ്കർ കുട്ടിയെ രണ്ട് ദിവസം മുമ്പ് സിൽചാറിലെ വീട്ടിലേക്ക് കൊണ്ടുപോയതായി അധികൃതരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യം തോന്നിയ അന്വേഷണ സംഘം ഫോൺ വഴി കുട്ടിയുടെ പിതാവിനെ ബന്ധപ്പെട്ടു. ഇതോടെ പ്രതിയുടെ മൊഴിയും കുടുംബത്തിന്റെ മൊഴിയും തമ്മിൽ യാതൊരു സാമ്യമില്ലെന്ന് വ്യക്തമായതോടെ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തും ശരീരത്തിലും പരിക്കുകളും നഖം കൊണ്ടുണ്ടായ മുറിവുകളും കണ്ടെത്തി. ഇത് ദീർഘകാല ശാരീരിക പീഡനത്തിന്റെ ഫലമാണെന്ന് അധികൃതർ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന് പിന്നാലെ ബച്ച്പൻ ബച്ചാവോ ആന്ദോളൻ ദിസ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും, ഇതിന്റെ അടിസ്ഥാനത്തിൽ വിരമിച്ച എഞ്ചിനീയർ ബഹാറുൽ ഹഖ് ലസ്കർക്കും ഭാര്യ അമ്രിൻ അക്തർ ലസ്കർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പെൺകുട്ടിയെ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി ഒരു ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.




