ഇടുക്കി: കുമ്പപ്പാറയിൽ വഴിത്തർക്കത്തെ തുടർന്ന് രണ്ട് വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക കോൺഗ്രസ് നേതാവ് ഷാജി കൊച്ചുകരോട്ട് ഉൾപ്പെടെ നാല് പേർക്കെതിരെ രാജക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
മണപ്പാടക്കുറി സുധ, മകൾ സുബി, സുധയുടെ സഹോദരി പൊന്നമ്മ, അയൽവാസി ബിന്ദു, ബിന്ദുവിന്റെ മകൾ കൃഷ്ണപ്രിയ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവർ രാജക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ വാക്കുതർക്കവും തുടർന്ന് സംഘർഷവും ഉണ്ടായി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ട സംഘം വടികൾ ഉപയോഗിച്ച് തമ്മിൽ ആക്രമിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ കാണാം.
ഇരുകൂട്ടരും തമ്മിൽ കുറച്ച് നാളുകളായി വഴിത്തർക്കം നിലനിന്നിരുന്നു. ഇതിനിടെ ഷാജി സ്ഥലത്ത് ഒരു ഗേറ്റ് സ്ഥാപിച്ചതും അത് മറുവിഭാഗം നീക്കം ചെയ്തതുമാണ് സംഘർഷത്തിന് കാരണമായതെന്നാണ് വിവരം. തുടർന്ന് രാത്രി ബിന്ദുവിന്റെ വീടിനുസമീപം എത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു എന്നാണ് ആരോപണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






