തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനയെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ ഇറാൻ അനുകൂല പ്രസ്താവന പ്രീണന രാഷ്ട്രീയമാണെന്ന് അദ്ദേഹം ആരോപിച്ചു. മലയാളികൾ താമസിക്കുന്ന ജിസിസി രാജ്യങ്ങളെ ആക്രമിക്കുന്ന വിഷയത്തിൽ മുഖ്യമന്ത്രി ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുദ്ധം വേണ്ടെന്ന നിലപാടാണ് നരേന്ദ്രമോദി എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഇറാനെ തള്ളുന്നില്ലെന്നും ഇറാൻ കപ്പലിന് സംരക്ഷണം നൽകിയതും കേന്ദ്രസർക്കാരാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ഇതിനിടെ തിരുവനന്തപുരത്ത് രാഹുൽ ഗാന്ധി രാഷ്ട്രീയ നാടകം നടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് പ്രഖ്യാപിച്ച ഇന്ദിര ഗാന്ധി ഗ്യാരണ്ടി സംബന്ധിച്ച് ചർച്ച നടക്കണമെന്നും കോൺഗ്രസിന്റെ പൊള്ളയായ വാഗ്ദാന രാഷ്ട്രീയം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ സർക്കാർ തകർന്ന നിലയിലാണെന്നും ഹിമാചൽ പ്രദേശിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം ആരോപിച്ചു.
കർണാടകയിൽ വികസനത്തിന് പണമില്ലെന്ന് ഉപമുഖ്യമന്ത്രി തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് വേണ്ടിയല്ല, അഴിമതിക്കായി കോൺഗ്രസ് പ്രഖ്യാപനങ്ങൾ നടത്തുന്നതാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും വൈകുന്ന സാഹചര്യത്തിൽ സൗജന്യ യാത്ര വാഗ്ദാനം പ്രായോഗികമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് കോൺഗ്രസും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്നും ജനങ്ങൾ അത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ മാലിന്യ പ്രശ്നത്തിൽ ബിജെപി നഗരസഭയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. മന്ത്രി വി ശിവൻകുട്ടി പങ്കെടുത്ത യോഗത്തിലാണ് മാലിന്യം പല സ്ഥലങ്ങളിലും നിക്ഷേപിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






