തിരുവനന്തപുരം: ഓണത്തിന്റെ വർണപ്പകിട്ടും ആഘോഷങ്ങളും നിറച്ച ഉത്സവലഹരിക്ക് തലസ്ഥാന നഗരിയിൽ ഇന്ന് കൊടിയിറക്കം. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 23ന് ആരംഭിച്ച ഓണാഘോഷങ്ങൾ വർണാഭമായ ഘോഷയാത്രയോടെയാണ് സമാപിച്ചത്. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
മുഖ്യമന്ത്രി വി.ഡി. സതീശൻ, സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്, ആരോഗ്യമന്ത്രി കെ. മുരളീധരൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, വനിതാ-ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ, ഗതാഗത മന്ത്രി സി.പി. ജോൺ, പട്ടികജാതി-ക്ഷേമ മന്ത്രി കെ.എ. തുളസി, ഗവർണർ രാജേന്ദ്ര ആർലേക്കർ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാൽ പ്രോട്ടോകോൾ പാലിക്കേണ്ടതുണ്ടെന്ന് സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഒരാഴ്ചയിലേറെ നീണ്ട ആഘോഷങ്ങൾക്ക് സമാപനം
ഒരാഴ്ചയിലേറെ തലസ്ഥാന നഗരിയെ ആഘോഷത്തിമിർപ്പിലാക്കിയ ഓണക്കാലത്തിനാണ് വർണാഭമായ ഘോഷയാത്രയോടെ സമാപനമായത്. കേരളത്തിന്റെ സാംസ്കാരിക വൈവിധ്യവും പാരമ്പര്യവും വിളിച്ചോതുന്ന ഘോഷയാത്ര കാണാൻ ആയിരങ്ങളാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്.
ഓണാഘോഷ വാരത്തിന്റെ ഭാഗമായി കവടിയാർ മുതൽ അട്ടക്കുളങ്ങര വരെയും ശാസ്തമംഗലം മുതൽ വെള്ളയമ്പലം വരെയും ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ ദീപാലങ്കാരങ്ങൾ നഗരവീഥികളെ വർണവെളിച്ചത്തിൽ കുളിപ്പിച്ചിരുന്നു. ആഘോഷങ്ങളുടെ അവസാന ദിനത്തിലും നഗരത്തിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.


