ന്യൂഡൽഹി: വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില കുറഞ്ഞു. 19 കിലോയുടെ സിലിണ്ടറുകൾക്ക് 33.50 രൂപ വീതമാണ് കുറഞ്ഞത്. ഇന്ന് മുതൽ പുതുക്കിയ വിലയിൽ സിലിണ്ടറുകൾ ലഭിക്കും. എണ്ണക്കമ്പനികളുടെ പ്രതിമാസ അവലോകനത്തിലാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറയ്ക്കാൻ തീരുമാനമായത്. 14.2 കിലോയുടെ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.പുതിയ വില പ്രകാരം ഡൽഹിയിൽ വാണിജ്യ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 1631.50 രൂപ നൽകണം. റെസ്റ്റോറൻ്റുകളും ഹോട്ടലുകളും പോലെ വാണിജ്യ സിലിണ്ടറുകൾ ഉപയോഗിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്ക് വിലക്കിഴിവ് ആശ്വാസമാണ്. എണ്ണക്കമ്പനികളുടെ പ്രതിമാസ അവലോകനം ഏറ്റവുമധികം ശ്രദ്ധിക്കുന്ന മേഖലയാണ് ഇത്.
ഈ മേഖലയിലാണ് വാണിജ്യ സിലിണ്ടറുകൾ കാര്യമായി ഉപയോഗിക്കുന്നത്.മൊത്തത്തിലുള്ള വിലക്കയറ്റത്തിൻ്റെ സമയത്താണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. കാഴ്ചയിൽ നേരിയ വിലക്കിഴിവാണെങ്കിലും ഇത് ബിസിനസുകളെ നന്നായിത്തന്നെ സഹായിക്കും. ഗാർഹിക സിലിണ്ടറുകളുടെ വില കുറയുമ്പോഴും നേരത്തെ വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞിരുന്നില്ല. പലപ്പോഴും വില വർധിക്കുകയാണ് ചെയ്തിരുന്നത്. അതിലൊരു മാറ്റവും ഈ മാസം എണ്ണക്കമ്പനികളുടെ തീരുമാനത്തിലൂടെ കാണാൻ കഴിഞ്ഞു.






