കാസർകോട്: കുമ്പള ടോൾ പ്ലാസയിൽ യുവാവിനെതിരെ പൊലീസ് അതിക്രമം നടന്നതായി പരാതി. ആറ് മാസം പ്രായമുള്ള കുഞ്ഞും സ്ത്രീകളുമുണ്ടായിരുന്ന സമയത്ത് കാറിൽ നിന്ന് പൊലീസ് വലിച്ചിറക്കി കസ്റ്റഡിയിലെടുത്തുവെന്നാണ് ബോവിക്കാനം സ്വദേശി റിയാസ് ആരോപിക്കുന്നത്. കുമ്പള പൊലീസിനെതിരെയാണ് റിയാസ് പരാതി ഉന്നയിച്ചത്.
ടോൾ ജീവനക്കാരുമായി റിയാസ് തർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് പൊലീസിന്റെ ഇടപെടലുണ്ടായതായാണ് നാട്ടുകാർ പറയുന്നത്. ടോൾ അടച്ചിട്ടുണ്ടായിരുന്നെങ്കിലും വാഹനത്തിന് മുകളിലേക്ക് ടോൾ ബാർ വീണതാണ് തർക്കത്തിന് കാരണമെന്നാണ് വിശദീകരണം.
കാറിൽ നിന്ന് റിയാസിനെ പൊലീസ് വലിച്ചിറക്കുന്നതും നാല് പൊലീസുകാർ ചേർന്ന് ഇയാളെ എടുത്തുകൊണ്ടുപോയി പൊലീസ് വാഹനത്തിൽ കയറ്റുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ സംഭവസ്ഥലത്ത് തർക്കമുണ്ടായപ്പോൾ വാഹനം വശത്തേക്ക് മാറ്റി സംസാരിക്കാൻ പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും റിയാസ് തയ്യാറായില്ലെന്നാണ് പൊലീസിന്റെ മറുവാദം.
ടോൾ അധികൃതരുമായുള്ള തർക്കത്തെ തുടർന്ന് യുവാവ് വാഹനം മാറ്റുകയോ വാഹനത്തിന്റെ താക്കോൽ നീക്കുകയോ ചെയ്തില്ലെന്നും ഇതുമൂലം ഗതാഗതക്കുരുക്കും മറ്റ് യാത്രക്കാർക്ക് അസൗകര്യവും ഉണ്ടായതോടെയാണ് ബലം പ്രയോഗിച്ച് റിയാസിനെ മാറ്റേണ്ടിവന്നതെന്നും പൊലീസ് വിശദീകരിച്ചു. തുടർന്ന് റിയാസിനെയും വാഹനവും വിട്ടയച്ചതായും പൊലീസ് അറിയിച്ചു.



