തൃശ്ശൂർ: ജനുവരി പന്ത്രണ്ടിന് സഖാവ് കെ പി അരവിന്ദാക്ഷൻ ദിനത്തോടനുബന്ധിച്ച് പെരുമണ്ണ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. രണ്ടായിരത്തി ഏഴു ജനുവരി പന്ത്രണ്ടിന് തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ വെച്ചാണ് സഖാവ് കെ പി അരവിന്ദാക്ഷൻ അന്തരിച്ചത്.
പത്തൊൻപത് വർഷം പിന്നിടുന്ന ഈ ദിനം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അഭിമാന സ്മരണയായി മാറി.അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ കൗൺസിലിൽ നിന്ന് പുറത്തുവന്ന് തൃശ്ശൂർ ജില്ലയിൽ സിപിഐ എം രൂപീകരണത്തിന് നേതൃത്വം നൽകിയ അഞ്ചു നേതാക്കളിൽ ഒരാളായിരുന്നു കെ പി അരവിന്ദാക്ഷൻ.
രാജ്യസഭ അംഗം, നിയമസഭാംഗം, സർക്കാർ ചീഫ് വിപ്പ്, തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം, തൃശ്ശൂർ ജില്ലാ സെക്രട്ടറി, കർഷക സംഘം ജില്ലാ–സംസ്ഥാന ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം മാതൃകാപരമായ കമ്യൂണിസ്റ്റ് നേതാവായി ജനമനസ്സുകളിൽ സ്ഥാനം നേടി.ഇന്ന് പെരുമണ്ണ് ബ്രാഞ്ച് നേതൃത്വത്തിൽ കെ പി അരവിന്ദാക്ഷന്റെ കുടുംബം സൗജന്യമായി നൽകിയ ഭൂമിയിൽ കെ പി അരവിന്ദാക്ഷൻ സ്മാരക മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ബാലാജി തറക്കല്ലിടൽ നിർവഹിച്ചു. ടി സി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം എൻ സത്യൻ, ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം ബി പ്രവീൺ, പി ബി അനൂപ്, ടി എ ഫൈസൽ, ചൂണ്ടൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം പീതാംബരൻ, കെ പി വിശ്വനാഥൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സച്ചിൻ പ്രകാശ് സ്വാഗതം പറഞ്ഞു.
സഖാവ് കെ പി അരവിന്ദാക്ഷന്റെ ജീവിതവും പോരാട്ടവും പുതിയ തലമുറയ്ക്ക് പ്രചോദനമാകുമെന്ന് യോഗം വിലയിരുത്തി. അനുസ്മരണ പരിപാടി രാഷ്ട്രീയ പ്രതിബദ്ധതയും പ്രസ്ഥാന വിശ്വാസവും പുതുക്കിയെടുക്കുന്ന വേദിയായി മാറി.






