ആലപ്പുഴ: വിദ്യാർഥിനിയെ ബസിനുള്ളിൽ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർക്കു 62 വർഷം കഠിന തടവും 3.70 ലക്ഷം രൂപ പിഴയും വിധിച്ചു. ഭരണിക്കാവ് വെട്ടിക്കോട് വലിയകുന്നത്ത് വീട്ടിൽ അരുൺ ബാബു (31) യെയാണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി. ഹരീഷ് ശിക്ഷിച്ചത്. 2022-ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
സ്കൂളിലേക്ക് സ്ഥിരമായി യാത്ര ചെയ്തിരുന്ന ബസിലെ കണ്ടക്ടറായിരുന്ന പ്രതി, പ്രണയം നടിച്ച് പെൺകുട്ടിയെ കായംകുളത്തെത്തിച്ച് ബസിനുള്ളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ആദ്യം ചെങ്ങന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കായംകുളം പൊലീസിന് കൈമാറി. തുടർന്ന് കായംകുളം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 23 സാക്ഷികളെ ഹാജരാക്കി. പിഴ അടയ്ക്കാത്ത പക്ഷം പ്രതിക്ക് നാലര വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എസ്. രഘു ഹാജരായി. ചെങ്ങന്നൂർ സി.ഐ ജോസ് മാത്യു രജിസ്റ്റർ ചെയ്ത കേസിൽ കായംകുളം സി.ഐ വൈ. മുഹമ്മദ് ഷാഫിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.




