കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥികള്‍ക്കെതിരെ മത്സരിക്കുകയും മത്സരിക്കുന്നവർക്ക് സഹായം ചെയ്യുകയും ചെയ്ത ഏഴ് പേരെ കോണ്‍ഗ്രസ്സിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി.
കൊടിയത്തൂർ 11ാം വാർഡില്‍ വിമതനായി മത്സരിക്കുന്ന പി കുട്ടി ഹസ്സൻ, ഭാര്യ മറിയം കുട്ടി ഹസ്സൻ, 12ാം വാർഡിലെ വിമത സ്ഥാനാർഥി ബശീർ കുന്താണിക്കാവ്, 14ാം വാർഡില്‍ വിമതനായി ജനവിധി തേടുന്ന കെ ടി ലത്വീഫ്, റശീദ്മാണി പഴംപറമ്പ്, ശറഫലി ചെറുവാടി എന്നിവരെയാണ് പുറത്താക്കിയതെന്ന് നേതാക്കള്‍ പറഞ്ഞു.പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ആരെയും അനുവദിക്കില്ല.
പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കും. അഞ്ച് വർഷത്തെ വികസന തുടർച്ചക്ക് ജനങ്ങള്‍ യു ഡി എഫിനെ പിന്തുണക്കുമെന്നും കഴിഞ്ഞ തവണത്തേതിനേക്കാള്‍ മികച്ച വിജയം നേടുമെന്നും നേതാക്കള്‍ പറഞ്ഞു. വാർത്താ സമ്മേളനത്തില്‍ ഡി സി സി സെക്രട്ടറി സി ജെ ആന്റണി, യു ഡി എഫ് പഞ്ചായത്ത് കണ്‍വീനർ ബാബു പൊലുകുന്ന് പങ്കെടുത്തു.
കുന്ദമംഗലം ബ്ലോക്ക് കാരശ്ശേരി ഡിവിഷനില്‍ വിമതനായി മത്സരിക്കുന്ന തിരുവമ്പാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ദിശാലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി. ഇവിടെ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാർഥി വി എം ശുഐബാണ്. സ്ഥാനാർഥിത്വത്തില്‍ നിന്ന് പിൻമാറാത്ത സാഹചര്യത്തിലാണ് ദിശാലിനെ പുറത്താക്കിയതെന്ന് ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍ കുമാർ പറഞ്ഞു.






