ന്യൂഡൽഹി: ഇടുക്കി ജില്ലയിലെ വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ എടുത്ത നടപടികൾക്ക് സുപ്രീം കോടതി സ്റ്റേ നൽകി. കേരള ചീഫ് സെക്രട്ടറി ഡോ. എസ്. ജയതിലക് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. കേസിൽ തമിഴ്നാട് സർക്കാരിന് നോട്ടീസും നൽകി.
അന്തർസംസ്ഥാന നദീജല തർക്കങ്ങളിൽ ഇടപെടാൻ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം. ചീഫ് സെക്രട്ടറിക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കറും ഈ നിലപാട് കോടതിയിൽ ഉന്നയിച്ചു. വട്ടവട പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കലാണ് ചെക്ക് ഡാം പദ്ധതിയുടെ ലക്ഷ്യമെന്നും അവർ ചൂണ്ടിക്കാട്ടി.
ജൽ ജീവൻ മിഷന്റെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ഏകദേശം 2850 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിക്കുമെന്ന് കേരളം കോടതിയെ അറിയിച്ചു. പദ്ധതിക്ക് പ്രത്യേക പരിസ്ഥിതി അനുമതി ആവശ്യമില്ലെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്.
തമിഴ്നാട്ടിലെ അമരാവതി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞേക്കുമെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസ് എടുത്തത്. തിരുപ്പൂർ, കരൂർ ജില്ലകളിലെ ഏകദേശം 55,000 ഏക്കർ കൃഷിയിടങ്ങൾക്ക് ജലസേചനം അമരാവതി അണക്കെട്ടിനെ ആശ്രയിച്ചാണ്. അതിനാൽ നീരൊഴുക്ക് കുറയുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് തമിഴ്നാട് വാദിക്കുന്നു.
കാവേരി നദീജല തർക്ക ട്രിബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇരു സംസ്ഥാനങ്ങളും ചർച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നാണ് ഹരിത ട്രിബ്യൂണൽ നിർദേശിച്ചിരുന്നത്. എന്നാൽ ചർച്ചകൾ ഫലപ്രദമായില്ല.




