കോഴിക്കോട്: പ്രദേശവാസികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് സൗത്ത് കൊടുവള്ളിയിൽ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സബ് സെന്റർ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കൊടുവള്ളി അങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ ആരോഗ്യ കേന്ദ്രം അടുത്തുള്ള അഞ്ച് ഡിവിഷനുകളിലെ ജനങ്ങൾക്ക് ഏറെ ആശ്വാസകരമാകും. മൂന്ന് മാസത്തിനകം നിർമ്മാണം പൂർത്തീകരിച്ച് കേന്ദ്രം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ സാധിക്കുമെന്ന് ഡോ. എം.കെ മുനീർ എം.എൽ.എ അറിയിച്ചു.
2019-20 സാമ്പത്തിക വർഷത്തെ വികസന ഫണ്ടിൽ നിന്നും മുൻ എം എൽ എ കരാട്ട് റസാഖ് 49 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ സാങ്കേതിക തടസ്സങ്ങൾ കാരണം ഭരണാനുമതി ലഭിക്കുന്നതിലുണ്ടായ കാലതാമസവും, പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും പദ്ധതിയെ ബാധിച്ചു. തുടർന്ന് 2022 ജൂണിൽ ഭരണാനുമതി ലഭ്യമാക്കുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. നിർമ്മാണ കരാർ പൊതുമേഖലാ സ്ഥാപനമായ സിൽക്കിനെ (SILK) ഏൽപ്പിക്കുകയും 2022 ഡിസംബറിൽ പ്രവൃത്തി കൈമാറുകയും ചെയ്തു. പിന്നീട് മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ അനുമതി ലഭിക്കാൻ വൈകിയതാണ് പ്രവൃത്തി ആരംഭിക്കാൻ തടസ്സമായത്.
നിലവിൽ എല്ലാ നിയമപരമായ തടസ്സങ്ങളും നീങ്ങിയതോടെയാണ് നിർമ്മാണം ആരംഭിച്ചത്. സൗകര്യങ്ങൾനിലവിലെ പ്ലാൻ പ്രകാരം ആധുനിക രീതിയിലുള്ള സജ്ജീകരണങ്ങളോടെയാണ് പ്രവർത്തി നിർവഹിക്കുക. കൊടുവള്ളി മുൻസിപ്പൽ ചെയർപേഴ്സൺ ഷഫീന ഷമീർ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.കെ.എ കാദർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഡിവിഷൻ കൗൺസർമാരായ പി.പി മൊയ്തീൻകുട്ടി, ശംസീന ജലീൽ, പി.കെ അസ്സൈനാർ, വി പ്രജീഷ് , ഹസീന കെ, മറ്റ് കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.



