ന്യൂഡൽഹി: പാചകവാതക വിതരണ പ്രതിസന്ധിക്കിടെ ഗാർഹിക സിലിണ്ടർ, പെട്രോൾ, ഡീസൽ വിലകൾ വീണ്ടും ഉയരാനിടയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ അവശ്യവസ്തുക്കളുടെ വിലക്കയറ്റവും കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ഉയരുന്നു.
പാചകവാതക ലഭ്യത കുറഞ്ഞതോടെ ഹോട്ടൽ മേഖലയാണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത്. പല ഹോട്ടലുകളും പ്രവർത്തനസമയവും വിഭവങ്ങളുടെ എണ്ണവും കുറച്ച് പ്രവർത്തിക്കാൻ ശ്രമിച്ചെങ്കിലും നഷ്ടം ഒഴിവാക്കാനായില്ല. ചിലർ കരിഞ്ചന്തയിൽ നിന്ന് ഉയർന്ന വിലയ്ക്ക് സിലിണ്ടർ വാങ്ങിയാണ് ഹോട്ടലുകൾ പ്രവർത്തിപ്പിച്ചത്.
ചെറുകിട ഹോട്ടലുകളിൽ പലതും ഇതിനിടെ അടച്ചുപൂട്ടേണ്ടിവന്നതായും റിപ്പോർട്ടുകളുണ്ട്. സിലിണ്ടറിന്റെ വില 3,000 രൂപ കടന്നതും കരിഞ്ചന്തയിൽ 7,000 രൂപവരെ ഉയർന്നതുമാണ് ഹോട്ടൽ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. ഇതോടെ ഭക്ഷണവില വർധിപ്പിക്കാൻ ഉടമകൾ നിർബന്ധിതരായി.
വിലക്കയറ്റത്തിന്റെ ഭാരം സാധാരണ ജനങ്ങളെയും ബാധിക്കുകയാണ്. കടുത്ത ചൂടിനിടെ ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി ഹോട്ടലുകളെ ആശ്രയിക്കുന്നവർക്കും കൂടുതൽ ചെലവ് വഹിക്കേണ്ട സാഹചര്യമാണുള്ളത്. നഗരങ്ങളിലെ ഉയർന്ന ഭക്ഷണവില കാരണം അതിഥിത്തൊഴിലാളികൾ ഗ്രാമങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരാകുന്നതായും റിപ്പോർട്ടുകളുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ നിരക്കുകൾ കുറയ്ക്കാത്ത എണ്ണക്കമ്പനികൾ, വില ഉയരുമ്പോൾ അത് ഉപഭോക്താക്കൾക്ക് മേൽ ചുമത്തുകയാണെന്ന വിമർശനവും ഉയരുന്നുണ്ട്. പാചകവാതക ഇറക്കുമതിക്ക് ബദൽ മാർഗങ്ങൾ കണ്ടെത്തുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന ആരോപണങ്ങളും ശക്തമാകുന്നു.






