കൽപറ്റ: കൽപറ്റ ടൗൺഷിപ്പ് പദ്ധതി പ്രദേശത്ത് വേനൽമഴയെ തുടർന്നുണ്ടായ മണ്ണൊലിപ്പ് നാട്ടുകാരെ ഭീതിയിലാഴ്ത്തി. ചൊവ്വാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയിൽ പദ്ധതി പ്രദേശത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങി സമീപത്തെ വീടുകളിലേക്കും തോടുകളിലേക്കും വ്യാപിക്കുകയായിരുന്നു. ആനേടത്ത് സുജാതയുടെ വീടുൾപ്പെടെ പത്തിലധികം വീടുകളിലേക്കാണ് ചെളിയും വെള്ളവും കയറിയത്. വീടിനുള്ളിൽ വരെ ചെളിയെത്തിയതോടെ പലർക്കും പുറത്തിറങ്ങാനാകാതെ വീടുകളിൽ കുടുങ്ങിക്കിടക്കേണ്ടിവന്നു.
മഴ കുറഞ്ഞ ശേഷമാണ് വെള്ളവും ചെളിയും നീക്കം ചെയ്ത് പലർക്കും വീടുകളിൽ നിന്ന് പുറത്തിറങ്ങാനായത്. ആവശ്യമായ സുരക്ഷാ മതിലുകളും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളും ഒരുക്കാതെയാണ് ടൗൺഷിപ്പ് നിർമാണം നടത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. തുടക്കത്തിൽ തന്നെ നിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ സ്ഥലത്തെത്തി ചെളി നീക്കം ചെയ്തു. ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് ചേർന്ന അടിയന്തര യോഗത്തിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിവിധ കർമപദ്ധതികൾ ചർച്ച ചെയ്തു. ടൗൺഷിപ്പിനുള്ളിലെ ഓടകളും തോടുകളും അടിയന്തരമായി വൃത്തിയാക്കാനും ശാസ്ത്രീയമായ ഓവുചാൽ സംവിധാനം ഒരുക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഇതിനിടെ നിയുക്ത എംഎൽഎ ടി. സിദ്ദീഖും മണ്ണൊലിപ്പുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു. മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടിരിക്കുന്നതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം മണ്ണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും സമയബന്ധിതമായി നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ താക്കോൽ കൈമാറ്റം പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ 61 വീടുകളുടെ താക്കോൽ ഇതിനകം കൈമാറി. 178 വീടുകളുടെയും നിർമാണം പൂർത്തിയായ ശേഷം ഒരുമിച്ചായിരിക്കും ഗുണഭോക്താക്കൾ താമസം തുടങ്ങുക. വെള്ളം, വൈദ്യുതി, മലിനജല സംസ്കരണ സംവിധാനം എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.






