പത്തനംതിട്ട: ക്ഷേത്രങ്ങളിലെ പാചകവാതക വിതരണത്തിന് മുൻഗണന നൽകാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന് കത്ത് നൽകി. വഴിപാടുകളും നിവേദ്യങ്ങളും മുടങ്ങാതെ തുടരാൻ ഇത് ആവശ്യമാനെന്നത് വ്യക്തമാക്കുന്നു. പാചകവാതക വിതരണത്തിന്റെ മുൻഗണന പട്ടികയിൽ ക്ഷേത്രങ്ങളെയും ഉൾപ്പെടുത്തണമെന്നാണ് ബോർഡിന്റെ ആവശ്യം.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ ആവശ്യത്തെ തുടർന്ന് ദേവസ്വം കമ്മീഷണർ ആണ് ഈ ആവശ്യം സർക്കാരിനെ അറിയിച്ചത്. വഴിപാടുകൾ മുടങ്ങിയാൽ ക്ഷേത്രങ്ങളുടെ വരുമാനത്തെയും ബാധിക്കും. വഴിപാടുകളിൽ നിന്നാണ് ക്ഷേത്രങ്ങളുടെ പ്രധാന ചെലവുകൾ നിറവേറ്റുന്നത്. വഴിപാട് ഇല്ലെങ്കിലും നിവേദ്യം തയ്യാറാക്കേണ്ടത് നിർബന്ധമാണ്. ഓരോ ക്ഷേത്രത്തിലും പ്രതിഷ്ഠയ്ക്ക് അനുസരിച്ചുള്ള നിവേദ്യങ്ങളാണ് തയ്യാറാക്കുന്നത്. ഇത് ഒരു പ്രധാന ആചാരമായതിനാൽ മുടക്കാൻ കഴിയില്ല.
ഇതിനിടെ, ചില ക്ഷേത്രങ്ങളിൽ പാചകവാതക ക്ഷാമം മൂലം വഴിപാടുകളുടെ എണ്ണം കുറച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ക്ഷേത്രങ്ങളിലെ തിടപ്പള്ളികളിലാണ് നിവേദ്യം തയ്യാറാക്കുന്നത്. പല സ്ഥലങ്ങളിലും ഇവ ചെറിയ മുറികളായതിനാൽ വിറക് ഉപയോഗിച്ച് പാചകം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. പുക നിറയുന്നതിനാൽ അകത്ത് നിൽക്കാനും പ്രയാസമുണ്ടാകുന്നു.






