കൊച്ചി: കോറോ ഹെൽത്തിലെ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ തീരുമാനമായില്ല. വിഷയം ചർച്ച ചെയ്യാൻ ഈ മാസം 20ന് വീണ്ടും യോഗം ചേരും.
ജീവനക്കാരുടെ അവകാശം സംരക്ഷിക്കാൻ സർക്കാർ തുടക്കം മുതൽ ശ്രമിച്ചുവരികയാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സ്റ്റാറ്റസ് ക്വോ നിലനിർത്താനുള്ള നിർദേശം കമ്പനി പാലിച്ചില്ലെന്നും, സ്ഥാപനം നിലനിർത്താൻ ആവശ്യമായ എല്ലാ സഹായവും നൽകാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സ്ഥാപനം അടച്ചുപൂട്ടുന്നതുവരെ ലാഭത്തിൽ പ്രവർത്തിച്ചിരുന്നുവെന്ന് രേഖകളിൽ നിന്ന് വ്യക്തമായതായി മന്ത്രി പറഞ്ഞു. എന്നിട്ടും അടച്ചുപൂട്ടൽ മാത്രമാണ് മാർഗമെന്ന് കമ്പനി നിലപാടെടുക്കുകയാണ്. തൊഴിൽ നിയമപ്രകാരം 60 ദിവസം മുൻപ് ജീവനക്കാരെ അറിയിക്കേണ്ടതായിരുന്നുവെന്നും അത് പാലിച്ചില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ജീവനക്കാർ വീട്ടിലിരിക്കട്ടെയെന്ന കമ്പനിയുടെ നിർദേശത്തോട് സർക്കാർ എതിർപ്പ് അറിയിച്ചതായും നിലവിൽ നഷ്ടപരിഹാരമല്ല പ്രധാന ചർച്ചാവിഷയമെന്നും മന്ത്രി പറഞ്ഞു.
വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കേന്ദ്ര തൊഴിൽ മന്ത്രിയെ നേരിൽ കാണാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, കോറോ ഹെൽത്ത് മാനേജ്മെന്റ് ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്ന് ഹൈബി ഈഡൻ എംപിയും ആരോപിച്ചു.











