ബെംഗളൂരു: മറ്റൊരാളെ വിവാഹം ചെയ്തതിലുള്ള വൈരാഗ്യത്തെ തുടർന്ന് 18കാരിയെ മുൻ കാമുകൻ വീട്ടിൽ കയറി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെയും പ്രതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നന്ദിനി ദാസ് എന്ന യുവതിയെയാണ് മുൻ കാമുകനായ ബന്ദേ നവാസ് ആക്രമിച്ചത്. മൂന്ന് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പിന്നീട് നന്ദിനി മറ്റൊരാളെ വിവാഹം ചെയ്തതിനെ തുടർന്നാണ് ആക്രമണം നടന്നതെന്നും പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ പ്രതി കത്തി ഉപയോഗിച്ച് നന്ദിനിയുടെ കഴുത്തിലും കൈകളിലും വാരിയെല്ലുകളിലും തുടകളിലും കുത്തിപ്പരിക്കേൽപ്പിച്ചതായാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് ശേഷം പ്രതി സ്വയം ജീവനൊടുക്കാനും ശ്രമിച്ചതായി പൊലീസ് വ്യക്തമാക്കി.
സംഭവസമയത്ത് നന്ദിനിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. നന്ദിനിയുടെ രണ്ട് ഇളയ സഹോദരങ്ങളെ ഒരു മുറിയിൽ പൂട്ടിയിട്ട ശേഷമാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ നന്ദിനി വീടിന് പുറത്തേക്ക് ഓടി സഹായത്തിനായി നിലവിളിച്ചു. ശബ്ദം കേട്ടെത്തിയ അയൽവാസികൾ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചു. ആക്രമണത്തിൽ നന്ദിനിക്ക് ശരീരത്തിൽ ഗുരുതരമായ പരിക്കുകളേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.


