തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി സിപിഐയും സിപിഐഎമ്മും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു. പദവി സംബന്ധിച്ച് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സിപിഐയിലെ ഒരു വിഭാഗം നേതാക്കൾ. ആവശ്യമെങ്കിൽ എൽഡിഎഫ് പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത നിലപാടുകൾ സ്വീകരിക്കണമെന്നാണ് ഇവരുടെ അഭിപ്രായം.
പാർട്ടിയുടെ അഭിമാനം നഷ്ടപ്പെടുത്തി മുന്നണിയിൽ തുടരേണ്ടതില്ലെന്നാണ് സിപിഐയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തനശൈലിക്കെതിരെയും നേതാക്കൾ വിമർശനം ഉന്നയിക്കുന്നുണ്ട്. പിണറായി ശൈലിയുടെ ബുദ്ധിമുട്ട് സിപിഐഎമ്മിന് മാത്രമല്ല, സിപിഐക്കും നേരിടേണ്ടിവരുന്നുണ്ടെന്നാണ് ഇവരുടെ ആരോപണം.
പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പിണറായി വിജയൻ നടത്തിയ പ്രതികരണവും ഇതിന്റെ ഉദാഹരണമായി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ സിപിഐയുടെ നേതൃയോഗം ചേരും. നേരത്തെ തീരുമാനിച്ച പ്രകാരം സെപ്റ്റംബർ 10നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ യോഗം അതിന് മുമ്പ് ചേരുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
പദവിയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന പിണറായി വിജയന്റെ നിലപാടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ രംഗത്തെത്തിയിരുന്നു. സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തർക്ക വിഷയങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐഎമ്മിന് തന്നെയായിരിക്കുമെന്ന് പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. കത്ത് നൽകേണ്ടത് താനാണെന്നും കത്തിൽ സിപിഐഎം നേതാവിന്റെ പേരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉപനേതാവ് പദവി സംബന്ധിച്ച വിഷയം നേരത്തെ തന്നെ അവസാനിച്ച അധ്യായമാണെന്നും പിണറായി പ്രതികരിച്ചിരുന്നു. ഇതോടെ പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള സിപിഐ–സിപിഐഎം തർക്കം മുന്നണിക്കുള്ളിൽ കൂടുതൽ സങ്കീർണമാകുകയാണ്.











