തിരുവനന്തപുരം: ശശി തരൂരിനെ നേരിട്ടുകണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തലസ്ഥാനത്തെ വഴുതയ്ക്കാട്ടെ തരൂരിന്റെ ഫ്ലാറ്റിലായിരുന്നു കൂടിക്കാഴ്ച. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരുവരും വിശദമായ ചർച്ച നടത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുമെന്ന് തരൂർ സതീശന് വാക്കുനൽകിയതായാണ് റിപ്പോർട്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച തരൂർ, കോൺഗ്രസിന്റെ വിജയമാണ് താൻ ആഗ്രഹിക്കുന്നതെന്നും അതിനായി സജീവമായി പ്രവർത്തിക്കുമെന്നും പറഞ്ഞു.
“കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വിജയം തന്നെയാണ് എന്റെ ലക്ഷ്യം. ഒറ്റ പാർട്ടി മാത്രമേ എന്റെ ജീവിതത്തിലുളളൂ. അത് ഞാൻ പലതവണ പറഞ്ഞതാണ്.ഒപ്പം സി ജെ റോയിയുടെ മരണവാർത്ത ഏറെ ദുഃഖകരമാണ്” തരൂർ പ്രതികരിച്ചു. തരൂരും കോൺഗ്രസുമായുള്ള അകലം കുറയാൻ തുടങ്ങിയതിന്റെ സൂചനകൾ കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നു. ഡൽഹിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും നടത്തിയ രണ്ടുമണിക്കൂർ നീണ്ട കൂടിക്കാഴ്ചയാണ് മഞ്ഞുരുകലിന് വഴിതെളിച്ചത്. ചർച്ചകൾക്കുശേഷം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുമെന്നും പാർട്ടിവിടുമെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും തരൂർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
പാർട്ടിയുമായി അടുത്തതോടെ, സംസ്ഥാനത്തുടനീളമുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ തരൂരിനെ സജീവമായി പങ്കെടുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. പ്രകടനപത്രികയും ദർശനരേഖയും തയ്യാറാക്കുന്നതിലും തരൂരിന്റെ ആശയങ്ങൾ പ്രയോജനപ്പെടുത്തും. വിവിധ മേഖലകളിലെ വിദഗ്ധരുമായുള്ള സംവാദങ്ങളിലും തരൂരിനെ മുന്നിലെത്തിച്ച് പ്രചാരണത്തിന് പുതിയ ഊർജം നൽകാനാണ് നേതൃത്വത്തിന്റെ നീക്കം. അകത്തള ഭിന്നതകൾ ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നേറിയാൽ വിജയം ഉറപ്പിക്കാമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ്, അകന്നുനിന്നിരുന്ന തരൂരിനെ വീണ്ടും സജീവമാക്കാൻ പാർട്ടി നേതൃത്വം മുൻകൈ എടുത്തിരിക്കുന്നത്.



