ലണ്ടൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ മിസൈൽ ആക്രമണം. മാൾട്ടയുടെ പതാക വഹിക്കുന്ന ‘സഫീൻ പ്രസ്റ്റീജ്’ എന്ന കണ്ടെയ്നർ കപ്പലാണ് ബുധനാഴ്ച പുലർച്ചെ ആക്രമിക്കപ്പെട്ടത്.
കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഒമാൻ തീരത്തുനിന്ന് ഏകദേശം രണ്ട് നോട്ടിക്കൽ മൈൽ വടക്കായി കിഴക്കോട്ടു സഞ്ചരിക്കുകയായിരുന്ന കപ്പലിന്റെ എൻജിൻ റൂമിന് സമീപമാണ് മിസൈൽ പതിച്ചത്.
ആക്രമണത്തെ തുടർന്ന് കപ്പലിൽ വൻ തീപിടുത്തം ഉണ്ടായി. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) ആണ് സംഭവവിവരം പുറത്തുവിട്ടത്. ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശമാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അന്താരാഷ്ട്ര സമുദ്രപാതയിൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ആക്രമണമാണ് ഇത്. യുഎഇയിലെ ഘന്തൂട്ട് തുറമുഖത്തിൽ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് സഞ്ചരിക്കുകയായിരുന്ന കപ്പലാണ് ആക്രമണത്തിനിരയായത്.
മിസൈൽ ആക്രമണത്തെ തുടർന്ന് കപ്പലിന്റെ നിയന്ത്രണം നഷ്ടമായതോടെ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ചു. ഒമാൻ നാവികസേനയുടെ സഹായത്തോടെയാണ് പിന്നീട് രക്ഷാപ്രവർത്തനം നടത്തിയത്. അമേരിക്കയും ഇസ്രയേലും ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഹോർമൂസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം അതീവ അപകടാവസ്ഥയിലാണെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.




