കോഴിക്കോട്: ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ അധികാരമേറ്റ യു.ഡി.എഫ് ഭരണസമിതി, പാവപ്പെട്ട ജനവിഭാഗങ്ങളെ ദ്രോഹിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് പരാതി. ബാലുശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും ആയിരക്കണക്കിന് എസ്.സി- എസ്.ടി കുടുംബങ്ങൾക്ക് തണലാകേണ്ട പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷന്റെ റീജിയണൽ ഓഫീസിനെ പഞ്ചായത്തിൽ ഒഴിവാക്കാൻ നീക്കം.
ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ നടത്തിയ നിരന്തരമായ ഇടപെടലുകളുടെ ഫലമായാണ് ഈ റീജിയണൽ ഓഫീസ് അനുവദിക്കപ്പെട്ടത്. ഫെബ്രുവരിയിൽ ഈ ഓഫീസ് ഉദ്ഘാടനം ചെയ്ത് ജനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു.
എന്നാൽ, കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതി അനുവദിച്ച സ്ഥലം വിട്ടുനൽകില്ലെന്ന പുതിയ ഭരണസമിതിയുടെ തീരുമാനം മൂലം പദ്ധതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 2025 സെപ്റ്റംബർ 15-ന് അന്നത്തെ ഭരണസമിതി ഐക്യകണ്ടെന പഞ്ചായത്ത് ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഓഫീസിനായി സ്ഥലം അനുവദിച്ചത്. അധികാരത്തിലേറി കേവലം മാസങ്ങൾ തികയുന്നതിന് മുൻപ് തന്നെ, ഈ തീരുമാനം റദ്ദാക്കി രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണ് യുഡിഎഫ് എന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു.
എസ്.സി വാർഡിനെ പ്രതിനിധീകരിക്കുന്ന മെമ്പർ പോലും ഈ അനീതിക്ക് കൂട്ടുനിൽക്കുന്നത് ആ ജനവിഭാഗത്തോടുള്ള പച്ചയായ വഞ്ചനയാണ്. ഇതിനെതിരെ എൽ.ഡി.എഫ് അംഗങ്ങൾ ഭരണസമിതിയിൽ ശക്തമായി പ്രതികരിക്കുകയും വിയോജനക്കുറിപ്പ് നൽകുകയും ചെയ്തു.
സ്വയം തൊഴിൽ വായ്പകൾക്കും വിദ്യാഭ്യാസ ധനസഹായങ്ങൾക്കുമായി കോഴിക്കോട് വരെ പോകേണ്ടിയിരുന്ന പാവപ്പെട്ടവരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ കൊണ്ടുവന്ന ഈ ഓഫീസിനോടാണ് യുഡിഎഫ് ക്രൂരത കാട്ടുന്നത്. പാവപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഈ നീക്കവുമായി മുന്നോട്ട് പോയാൽ, എസ്.സി- എസ്.ടി ജനവിഭാഗങ്ങളെ അണിനിരത്തി യുഡിഎഫ് ഭരണസമിതിക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് ബാലുശ്ശേരി സാക്ഷ്യം വഹിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു.






