ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ വിവാഹച്ചടങ്ങിനിടെ വെള്ളം കുടിച്ചതിനെ ചൊല്ലി രണ്ട് ദളിത് യുവാക്കൾക്ക് മർദനമേറ്റെന്ന പരാതി. ഗൗലാപാർ മേഖലയിലെ ദേവൽ മല്ല ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.വിവാഹവേദിയിൽ സംഗീത സംവിധാനം നിയന്ത്രിച്ചുകൊണ്ടിരുന്ന ശുഭം സമീപത്തുണ്ടായിരുന്ന പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
തുടർന്ന് ചിലർ ജാതിവിവേചനപരമായ അധിക്ഷേപങ്ങൾ നടത്തി ശുഭത്തെയും സഹോദരൻ ഉമേഷ് ചന്ദ്രയെയും മർദിച്ചതായാണ് പരാതി. ഉമേഷ് നൽകിയ പരാതിയിൽ, ഏകദേശം പത്ത് പേർ ചേർന്ന് ശുഭത്തെ ആക്രമിച്ചുവെന്നും ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പറയുന്നു.
തടയാൻ ശ്രമിച്ച ഉമേഷിനും മർദനമേറ്റതായും തലയിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നുമാണ് ആരോപണം. സംഭവത്തിനിടെ ഒരു സ്ത്രീക്കും പരിക്കേറ്റതായി വിവരമുണ്ട്. സംഭവത്തിന് പിന്നാലെ നാട്ടുകാർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി എത്തി. പ്രതികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.






