മലപ്പുറം: കൽപകഞ്ചേരിയിലെ എംഎസ്എം ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ അടിച്ചൊടിച്ച സംഭവത്തിൽ അധ്യാപകൻ ബൽരാജിനെ സസ്‌പെൻഡ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂൾ മാനേജ്മെന്റിന്റെ നടപടി. സംഭവത്തിൽ ബൽരാജിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വടകര സ്വദേശിയായ ബൽരാജ് കണക്ക് അധ്യാപകനായാണ് സ്കൂളിൽ ജോലി ചെയ്തിരുന്നത്. ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചാണ് വെള്ളിയാഴ്ച ചൂരൽ ഉപയോഗിച്ച് വിദ്യാർഥിനിയെ മർദിച്ചത്. അടിയേറ്റതിനെ തുടർന്ന് കുട്ടിയുടെ കൈയുടെ എല്ല് പൊട്ടുകയായിരുന്നു.
സംഭവത്തിൽ കുടുംബം ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അധ്യാപകർ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതെ വീട്ടിലെത്തിച്ചെന്നാണ് കുട്ടിയുടെ അമ്മയുടെ ആരോപണം. തുടർന്ന് രക്ഷിതാക്കളാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കിയത്.
സംഭവം പുറത്തുവന്നതോടെ അധ്യാപകന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പരാതികളും പൊലീസ് നടപടിയും തുടർന്നാണ് സ്കൂൾ അധികൃതർ ബൽരാജിനെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.


