കോഴിക്കോട്: കണ്ണൂരിലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിന്റെ ആത്മഹത്യയെ തുടർന്ന് കോഴിക്കോട് കലക്ടറേറ്റിലേക്ക് എൻ. ജി. ഒ. അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. അതോടൊപ്പം ഇന്ന് സംസ്ഥാന വ്യാപകമായി ബൂത്ത് ലെവൽ ഓഫീസർമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ജീവനക്കാർ അമിതമായ സമ്മർദ്ദം അനുഭവിക്കുന്നുണ്ട്, അധിക ടാർജെറ്റുകൾ നൽകി ജീവനക്കാരുടെ മേൽ ജോലിഭാരം അടിച്ചേൽപ്പിക്കയാണ്, ഓൺലൈൻ മീറ്റിങ്ങുകളുൾപ്പെടെ നടത്തി കനത്ത സമ്മർദ്ദമാണ് ഉദ്യോഗസ്ഥന്മാരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത് എന്നതൊക്കെയാണ് ജീവനക്കാരുടെ പ്രധാന ആരോപണങ്ങൾ. ടാർജറ്റ് പൂർത്തീകരിക്കാത്തവരെ സസ്പെൻഡ് ചെയ്യുമെന്നടക്കം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഇത് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണെന്നുമാണ് ജീവനക്കാർ പറയുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം ചേവായൂരിലെ ബിഎൽ ഒ ക്ക് നോട്ടീസ് നൽകിയത് എന്ന് പ്രതിഷേധാക്കാർ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വോട്ടർപട്ടിക പരിഷ്കരണം പൂർത്തീകരിക്കാൻ കൂടുതൽ സമയം വേണമെന്നതാണ് ജീവനക്കാരുടെ ആവശ്യം. എന്നാൽ ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാതെയുള്ള നടപടിക്കെതിരാണ് പ്രതിഷേധം.
രാജ്യത്ത് 35,000 ബിഎൽഒമാരെയാണ് എസ്.ഐ.ആർ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. ഇന്ന് സംസ്ഥാനത്തുടനീളം ജോലിയിൽ നിന്ന് വിട്ടു നിൽക്കുന്നതിന് പുറമേ തിരുവനന്തപുരത്തെ ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരികളുടെയും ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ച് നടക്കുന്നുണ്ട്.



