ന്യൂഡൽഹി: എഐ ഡീപ്‌ഫേക്ക് ചിത്രങ്ങളും വീഡിയോകളും വഴി ബോഡി ഷെയിമിംഗ് നടക്കുന്നതായി നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. തന്റെ ശബ്ദം ക്ലോൺ ചെയ്യുന്നതുൾപ്പെടെ വ്യക്തിത്വം ദുരുപയോഗം ചെയ്യപ്പെടുന്നതായി അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
അനുമതിയില്ലാതെ ഉൽപ്പന്നങ്ങൾ വിൽക്കൽ, വ്യാജ പരസ്യങ്ങൾ, ഡീപ്‌ഫേക്ക് വീഡിയോകൾ, വോയ്‌സ് ക്ലോണിങ് എന്നിവ ഉൾപ്പെടെ അഞ്ച് രീതികളിലാണ് ദുരുപയോഗമെന്നും ചൂണ്ടിക്കാട്ടി. കോടതിയിൽ ഹാജരാക്കിയ ലിങ്കുകൾ പരിശോധിച്ച ശേഷം, അവയിലെ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ കോടതി വാക്കാൽ നിർദേശം നൽകി.
ഗൂഗിൾ , ആമസോൺ പ്രതിനിധികൾ ഹാജരായപ്പോൾ മെറ്റായ്ക്ക് നോട്ടീസ് നൽകാൻ കോടതി നിർദേശിച്ചു. കേസ് ജസ്റ്റിസ് ജ്യോതി സിംഗ് പരിഗണിച്ചുകൊണ്ട് തുടർവാദം പിന്നീട് കേൾക്കാനായി മാറ്റി.
തന്റെ ശബ്ദം, ചിത്രം, സംഭാഷണങ്ങൾ എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് മോഹൻലാൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുമ്പ് സമാന കേസുകളിൽ അനിൽ കപൂർ , അമിതാബ് ബച്ചൻ എന്നിവർക്ക് അനുകൂല വിധി ലഭിച്ചിരുന്നു.






