ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേരിട്ട കനത്ത തിരിച്ചടിയും പശ്ചിമ ബംഗാളിൽ ബിജെപി നേടിയ മുന്നേറ്റവും അതീവ ഗൗരവത്തോടെ വിലയിരുത്തുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അറിയിച്ചു. ജനവിധിയെ മാനിച്ചുകൊണ്ട് ഫലങ്ങൾ വിശദമായി പരിശോധിക്കുമെന്നും പാർട്ടി വ്യക്തമാക്കി.
പത്ത് വർഷത്തെ ഭരണത്തിന് ശേഷം കേരളത്തിൽ എൽഡിഎഫ് അധികാരം നിലനിർത്താനാകാത്തത് എന്തുകൊണ്ടാണെന്ന് ആഴത്തിലുള്ള അവലോകനം നടത്തുമെന്ന് സിപിഎം അറിയിച്ചു. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾക്കിടയിലും ജനക്ഷേമ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് മതിയായ ജനപിന്തുണയായി മാറാത്തതിന്റെ കാരണങ്ങൾ കണ്ടെത്തുമെന്നും പാർട്ടി പറഞ്ഞു.
തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് സമഗ്രമായ ആത്മപരിശോധന നടത്തുമെന്നും, ആവശ്യമായ തിരുത്തലുകൾ സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും സിപിഎം വ്യക്തമാക്കി. ജനകീയ വിഷയങ്ങളിൽ ശക്തമായ ഇടപെടലുമായി രാഷ്ട്രീയ പ്രവർത്തനം തുടരുമെന്നും പോളിറ്റ് ബ്യൂറോ അറിയിച്ചു.




